മലപ്പുറം: മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു നിയമനത്തിൽ നിയമസഭയിൽ മുഖ്യമന്ത്രിക്ക് മൗനം വെടിയേണ്ടി വരുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെ.ടി. ജലീലും സർക്കാരും യു.ഡി.എഫിന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകേണ്ടിവരും. നിയമസഭയ്ക്കകത്തും പ്രതിഷേധം ശക്തമാക്കും. ജലീലിന്റെ ഔദ്യോഗിക പരിപാടികൾ യു.ഡി.എഫ് ജനപ്രതിനിധികൾ ബഹിഷ്ക്കരിക്കും. കെ.എം. ഷാജിക്ക് സഭാനടപടികളിൽ പങ്കെടുക്കാമെന്ന് സുപ്രീംകോടതി വാക്കാൽ പരാമർശിച്ചിരിക്കെ സ്പീക്കറുടെ പ്രതികരണം ശരിയായില്ല. കോടതിയുടെ പരാമർശം സ്പീക്കർക്ക് ബാധകമാണോയെന്നത് പരിശോധിക്കേണ്ടതാണ്. നിയമസഭ സമ്മേളനത്തിന് മുമ്പേ കോടതിയിൽ വിഷയം ബോധിപ്പിക്കാനും അനുകൂല തീരുമാനം തേടാനും സമയമുണ്ടെന്നിരിക്കെ ധൃതിപിടിച്ചാണ് സ്പീക്കറുടെ പരാമർശം. പൊന്നാനി ലോക്‌സഭയിൽ മുസ്‌ലിം ലീഗിനെതിരെ മത്സരിച്ചാൽ വിജയിക്കുമെന്ന ശുഭാപ്തി വിശ്വാസം കെ.ടി. ജലീലിനും എൽ.ഡി.എഫിനുമുണ്ടെങ്കിൽ മത്സരിക്കാൻ വെല്ലുവിളിക്കുന്നു.-കെ.പി.എ. മജീദ് പറഞ്ഞു.