മലപ്പുറം: കോഴിക്കോട് എയർപോർട്ടിൽ 85 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ അന്താരാഷ്ട്ര ടെർമിനൽ ജനുവരി ആദ്യവാരം തുറന്നു കൊടുക്കാൻ കരിപ്പൂർ എയർപോർട്ടിൽ ചേർന്ന എയർപോർട്ട് ഉപദേശക സമിതി യോഗം തീരുമാനിച്ചു. കരിപ്പൂരിൽ നിന്നു വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായായിരുന്നു യോഗം.
ഡിസംബർ അഞ്ച് മുതലാണ് കരിപ്പൂരിൽ നിന്ന് സൗദി എയർലൈൻസിന്റെ വലിയവിമാന സർവീസ് പുനരാരംഭിക്കുന്നത്. രാവിലെ 11ന് കരിപ്പൂരിലെത്തുന്ന വിമാനത്തെ വാട്ടർസല്യൂട്ട് നൽകി സ്വീകരിക്കും. എയർഇന്ത്യയുടെ എം.ഡിയുൾപ്പെടെയുള്ളവരെ എം.പിമാരുടെ സംഘം കണ്ടതായി യോഗത്തിൽ പങ്കെടുത്ത പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.
വിമാനത്താവളത്തിലെ വിവിധ വികസന, സൗന്ദര്യവത്കരണ പദ്ധതികൾക്കും യോഗം രൂപം നൽകി. വിമാനത്താവളത്തിന്റെ മുൻഭാഗത്ത് 15.25 ഏക്കർ ഭൂമിഏറ്റെടുത്ത് പാർക്കിംഗ് സൗകര്യം വികസിപ്പിക്കും. മേലങ്ങാടി റോഡിനെ ബന്ധിപ്പിച്ച് പുതിയ റോഡ് നിർമ്മിക്കാനും പദ്ധതി ആവിഷ്കരിച്ചു. കൂടാതെ റൺവേയ്ക്ക് സമീപം 137 ഏക്കർ ഏറ്റെടുത്ത് പുതിയ ടെർമിനൽ ഉൾപ്പെടെയുള്ള വികസന പ്രവൃത്തികളും നടത്തും. ടെർമിനലിനകത്തും പുറത്തും യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഉറപ്പ് വരുത്തും. യാത്രക്കാരുടെ പ്രയാസം പരിഹരിക്കാൻ കൂടുതൽ ജീവനക്കാരെ നിയമിച്ച് കസ്റ്റംസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ യോഗം നിർദ്ദേശിച്ചു. വലിയ വിമാനങ്ങളുടെ സർവീസ് പുനരാംരംഭിക്കുന്നതോടെ കരിപ്പൂരിന് നഷ്ടമായ കാറ്റഗറി ഒമ്പത് പദവി തിരിച്ച്കിട്ടും. ആറ് കോടി രൂപ എയർപോർട്ട് സി.എസ്.ആർ ഫണ്ട് ചെലവഴിച്ച് ചീക്കോട് കുടിവെള്ള പദ്ധതിയിൽ നിന്നു വിമാനത്താവളത്തിലേക്ക് കുടിവെള്ളമെത്തിക്കും. വിമാനത്താവള കവാടത്തിനു സമീപം സ്വകാര്യസ്ഥലത്ത് നഗരസഭയുടെ നേതൃത്വത്തിൽ പാർക്കിംഗ് സൗകര്യമൊരുക്കുന്നതിന് ധാരണയായി.
യോഗത്തിൽഎയർപോർട്ട് ഉപദേശകസമിതി ചെയർമാൻ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി അദ്ധ്യക്ഷത വഹിച്ചു. ഇ.ടി.മുഹമ്മദ് ബഷീർ എം.പി, പി.വി.അബ്ദുൽവഹാബ് എം.പി, കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൺ കെ.സി.ഷീബ, ജില്ലാകളക്ടർ അമിത്മീണ, എയർ പോർട്ട് ഡയറക്ടർ കെ.ശ്രീനിവാസറാവു, മുൻ എം.എൽ.എ കെ.മുഹമ്മദുണ്ണി ഹാജി, ഡിവൈ.എസ്.പി. ജലീൽ തോട്ടത്തിൽ, വിമാനത്താവള ഉപദേശകസമിതി അംഗങ്ങൾ, വിമാനത്താവള, വിമാന കമ്പനി പ്രതിനിധികൾഎന്നിവർ പങ്കെടുത്തു.
കൂടുതൽ വലിയ വിമാനങ്ങളെത്തും
വലിയ വിമാനങ്ങളുടെ കൂടുതൽ സർവീസ് വൈകാതെ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ.
എയർഇന്ത്യ, എമിറേറ്റ്സ്, ഫ്ളൈ ദുബായ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ ഇതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
നടപടി ക്രമങ്ങൾ ഉടൻ പൂർത്തിയാക്കി സർവീസ് ആരംഭിക്കാനാകും.
എയർ ഇന്ത്യയ്ക്ക് വേണ്ടത്ര വിമാനങ്ങളില്ലാത്തതാണ് തടസ്സമാവുന്നത്. ഇത് ഉടൻ പരിഹരിക്കുമെന്ന് അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്.
ഹജജ് എംബാർക്കേഷൻ പോയിന്റ് കരിപ്പൂരിൽ പുനരാംരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കൊച്ചിയിലെ എംബാർക്കേഷൻ പോയിന്റും കണ്ണൂർ വിമാനത്താവളവും കരിപ്പൂരിനെ ബാധിക്കില്ല.
80 ശതമാനം ഹാജിമാരും കരിപ്പൂരിനെ ആശ്രയിക്കുന്നവരാണ്.
ഹജ്ജ്
എംബാർക്കേഷൻ
പോയിന്റ്