മഞ്ചേരി: പൂക്കോട്ടൂർ മൈലാടിയിൽ ക്വാറി തൊഴിലാളി മണ്ണാർക്കാട് സ്വദേശി പാറക്കൽ മുരളിയെ കുത്തിക്കൊലപ്പെടുത്തി ഒളിവിൽ പോയ തൊടുപുഴ സ്വദേശി പിണക്കാട്ട് സെബാസ്റ്റ്യൻ എന്ന കുട്ടിയച്ചനെ (81) 27 വർഷങ്ങൾക്ക് ശേഷം മംഗലാപുരത്തു നിന്ന് പൊലീസ് പിടികൂടി. മംഗലാപുരത്ത് മറ്റൊരു കേസിൽ പിടിയിലായതോടെയാണ് കേസിന് വഴിത്തിരിവായത്.
1991ൽ പൂക്കോട്ടൂർ മൈലാടിയിലെ ക്വാറിക്ക് സമീപമുള്ള ചായക്കടയ്ക്ക് മുന്നിലാണ് സംഭവം. കൊല്ലപ്പെട്ട മുരളി വഴിയാണ് കുട്ടിയച്ചൻ ക്വാറിയിൽ ജോലിക്കാരനായെത്തുന്നത്. സംഭവ ദിവസം ഇരുവരും തമ്മിൽ സാമ്പത്തിക തർക്കമുണ്ടാവുകയും പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന ഉളി കൊണ്ട് മുരളിയുടെ നെഞ്ചിൽ കുത്തി കൊലപ്പെടുത്തിയെന്നുമാണ് കേസ്. സംഭവം നടക്കുമ്പോൾ മുരളിക്ക് 28ഉം കുട്ടിയച്ചന് 54ഉം ആണ് പ്രായം. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ശേഷം അറവങ്കരയിലെത്തി കോഴിക്കോട്ടേക്കും പിന്നീട് മംഗലാപുരത്തേക്കും പോവുകയായിരുന്നെന്ന് കുട്ടിയച്ചൻ മൊഴി നൽകി.
കർണാടകയിൽ വിവിധയിടങ്ങളിലായി സെബാസ്റ്റ്യൻ, കുട്ടിയച്ചൻ, കുട്ടപ്പൻ, ബാബു, മുഹമ്മദ്, ബാലു തുടങ്ങിയ പേരുകളിൽ ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ. കുടുംബവുമായി അകന്നുകഴിയുന്ന ഇയാളെ കുറിച്ച് വീട്ടുകാർക്കും വിവരമുണ്ടായിരുന്നില്ല. അടുത്തിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരിൽ താമസിച്ചിരുന്ന മുറി ഒഴിയാൻ കെട്ടിട ഉടമ ആവശ്യപ്പെട്ടതോടെ ബോംബെറിഞ്ഞ് സംഘർഷാവസ്ഥ സൃഷ്ടിച്ച കേസിൽ കർണാടക പൊലീസ് കുട്ടിയച്ചനെ പിടികൂടിയതാണ് പഴയ കൊലപാതക കേസിലും തുമ്പായത്. മഞ്ചേരി സി.ഐ എൻ.ബി.ഷൈജു, എസ്‌.ഐ ജലീൽ കറുത്തേടത്ത്, പി.മുഹമ്മദ് സലീം എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് കുട്ടിയച്ചനെ അറസ്റ്റ് ചെയ്തത്.