പമ്പ: ശബരിമല ദർശനത്തിന് ഇരുമുടിക്കെട്ടുമായെത്തിയ അയ്യപ്പധർമസേന നേതാവ് രാഹുൽ ഈശ്വറിനെ നിലയ്ക്കലിൽ പൊലീസ് തടഞ്ഞു തിരിച്ചയച്ചു. നിലയ്ക്കൽ പൊലീസ് സ്റ്റേഷനിലെത്തിയ രാഹുൽ ഈശ്വറിനോട് ഹൈക്കോടതിയുടെ അനുമതിയില്ലാതെ ശബരിമലയിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് എസ്.പി വിനോദ്കുമാർ പറഞ്ഞു. വിലക്ക് ലംഘിച്ചു മുന്നോട്ടുപോയാൽ അറസ്റ്റു ചെയ്യുമെന്നും പൊലീസ് അറിയിച്ചു. തുടർന്ന് രാഹുൽ മടങ്ങിപ്പോവുകയായിരുന്നു.
തനിക്കെതിരെ മനുഷ്യാവകാശ ലംഘനം നടന്നതായി രാഹുൽ ഈശ്വർ പറഞ്ഞു. റാന്നി കോടതിയിൽ നിന്ന് ജാമ്യം അനുവദിച്ചപ്പോൾ നൽകിയ ഉത്തരവിൽ പമ്പ പൊലീസ് മുൻപാകെ ഒപ്പിടണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. ശബരിമലയിൽ ദർശനം നടത്തരുതെന്ന് കോടതി പറഞ്ഞിട്ടില്ല. ഹൈക്കോടതി ഉത്തരവുമായി അടുത്തയാഴ്ച എത്തുമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു.