കൊല്ലം: അരനൂറ്റാണ്ടാണ്ട് കാലം മലായാള നാടകവേദിയിലെ നിറസാന്നിദ്ധ്യമായിരുന്ന കേരളപുരം കലാം (77) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കുണ്ടറ കേരളപുരം പുത്തൻകട കനിമൻസിലിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. നാടകരചയിതാവ്, സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിൽ പ്രശസ്തനായിരുന്നു.
കെ.ടി.മുഹമ്മദിന് ശേഷം മുസ്ലിം സമുദായത്തിലെ അനാചാരങ്ങൾക്കും അസമത്വങ്ങൾക്കും എതിരെ ശക്തമായി തൂലിക ചലിപ്പിച്ച നാടകകാരനായിരുന്നു കലാം. 80കളിൽ ഏറ്റവുമധികം വേദികളിൽ കളിച്ച 'ഫസഹ്' നാടകം മുസ്ലീം സമുദായത്തിലെ ചില കോണുകളിൽ നിന്ന് ശക്തമായ എതിർപ്പുകളെ നേരിടേണ്ടി വന്നെങ്കിലും ഒരിഞ്ചു പിന്നോട്ട് വയ്ക്കാതെ കലാം നാടകമേഖലയിൽ എതിരില്ലാത്ത സിംഹഗർജ്ജനമായി. 'കേളി'യിൽ തുടങ്ങി കലാനിലയം, സർഗവീണ, മാനിഷാദ, നവധാര, സാരഥി, ട്യൂണ തുടങ്ങി കേരളത്തിലുടനീളമുള്ള മിക്ക നാടകസമിതികളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
40 ഓളം നാടകങ്ങൾ രചിച്ചു, 25 നാടകങ്ങൾ സംവിധാനം ചെയ്തു. ഫസഹ്, സിംഹനം, ഇന്ധനം, തലാഖ്, തുടങ്ങിയവയാണ് പ്രശസ്തം. ഫസഹും ഫൈവ് സ്റ്റാർഹോസ്പിറ്റലും സിനിമയായി. തിലകനുമൊത്ത് 15 ഓളം നാടകങ്ങൾ ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അവാർഡ്, സംഗീതനാടക അക്കാദമി പുരസ്‌കാരം,സംസ്ഥാന സർക്കാർ അവാർഡ്, നിരവധി വിദേശ അവാർഡുകൾ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. മൃതദേഹം ഇന്ന് പകൽ 11 ന് കേരളപുരം മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ കബറടക്കും. ഭാര്യ: സുബൈദ ബായി. മക്കൾ: മിനിമോൾ, സുനിമോൾ, കനിമോൻ (ദുബായ്). മരുമക്കൾ: ഷാജഹാൻ (സർവെ വകുപ്പ്, പത്തനംതിട്ട), ജാഫർഖാൻ, ഷെജിമോൾ (ഷാനി).