block
പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്‌റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് വിമുക്തമാക്കൽ പരിപാടിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് സജീഷ് സംസാരിക്കുന്നു..

പത്തനാപുരം:കല്ലടയാറിനെ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള പദ്ധതിയുമായി പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത്. പ്രളയശേഷം കല്ലടയാറ്റിലും തീരങ്ങളിലും അമിതമായ അളവിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അടിഞ്ഞുകൂടിയിട്ടുണ്ട്.നിരവധി കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്ന ആറ്റിൽ മാലിന്യം അടിഞ്ഞുകൂടിയത് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ആറ് ഗ്രാമപഞ്ചായത്തുകളുമായും കല്ലടയാർ അതിർത്തി പങ്കിടുന്നുണ്ട്.ഇരുപത്തിയേഴ് കിലോമീറ്റർ ദൂരമാണ് ബ്ലോക്ക് പരിധിയിലൂടെ കല്ലടയാറ് ഒഴുകുന്നത്.തൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് ആറിനെ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവർത്തനം നടത്തുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് സജീഷ് പറഞ്ഞു.ഡിസംബർ എട്ടിന് കല്ലടയാറ് ശുചീകരണപ്രവർത്തനത്തിന്റെ ഉദ്ഘാടനം നടക്കും.പിറവന്തൂർ,വിളക്കുടി,തലവൂർ,പത്തനാപുരം,പട്ടാഴി,പട്ടാഴി വടക്കേക്കര പഞ്ചായത്തുകളിലെ ജനപ്രതിനിധികളെയും കുടുംബശ്രീ പ്രവർത്തകരെയും ഉൾപ്പെടുത്തി സ്വാഗതസംഘം രൂപീകരിക്കും. ആലോചനായോഗത്തിൽ പിറവന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സോമരാജൻ,സ്ഥിരം സമിതി അദ്ധ്യക്ഷരായ സുധാ വസന്തൻ,മഞ്ജു ഡി.നായർ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിൽ കുമാർ,രഞ്ജിത്ത്,രതീശൻ,സുജാത, കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു.