ചാലക്കുടി: കൊരട്ടി, തൃപ്പൂണിത്തുറയിലെ ഇരുമ്പനം എന്നിവിടങ്ങളിലെ എ.ടി.എമ്മിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ രണ്ടുപേർ രാജസ്ഥാനിൽ പൊലീസ് പിടിയിലായെന്ന് സൂചന. ഇവർക്ക് കവർച്ചയിൽ നേരിട്ട് ബന്ധമുണ്ടോ എന്ന് വ്യക്തമായിട്ടില്ല. രാജസ്ഥാനിലെ ഭരത്പൂർ, ഹരിയാനയിലെ മേവാഡി എന്നിവിടങ്ങളിലെ ക്രിമിനൽ സംഘങ്ങളാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിൽ അഞ്ചു പേരുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.
രാജസ്ഥാൻ തെരഞ്ഞെടുപ്പ് ചൂടിലായതിനാൽ പൊലീസിന് വ്യാപകമായ അന്വേഷണത്തിന് പരിമിതിയുണ്ട്. തൃപ്പൂണിത്തുറ സി.ഐ ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡും കോട്ടയം ഈസ്റ്റ് എസ്.ഐ രനീഷിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡുമാണ് ഉത്തരേന്ത്യയിൽ അന്വേഷണം നടത്തുന്നത്.
പൊലീസിന് മറ്റു പ്രതികളുടെ സ്ഥലത്തെത്താൻ കഴിഞ്ഞിട്ടില്ല. നിരക്ഷരരും ഗ്രാമീണരുമുള്ള ഈ നാട്ടിൽ നിന്ന് പ്രതികളെ കീഴടക്കി മടങ്ങാനാകില്ലെന്നാണ് ഉന്നത പൊലീസ് കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. അഞ്ചുപേർ രാജസ്ഥാൻ, ഹരിയാന സ്വദേശികളാണ്. ഈ രണ്ട് പ്രദേശങ്ങളിലെയും നാട്ടുകാരുടെ കുലത്തൊഴിൽ തന്നെ പിടിച്ചുപറിയും മോഷണവുമാണ്.ഗ്യാസ് കട്ടിംഗിലും കൊള്ളയിലും ഇവർ മിടുക്കരാണ്. എ.ടി.എമ്മിലെ ഒരു രൂപ പോലും കത്താതെ ഗ്യാസ് കട്ടർ കൊണ്ട് മെഷിൻ മുറിച്ചെടുത്ത് 15 മിനിറ്റിനുള്ളിൽ സ്ഥലം വിടാൻ ഇവർക്കാകും. ഒരു ദിവസം തന്നെ ഒന്നിലധികം എ.ടി.എമ്മുകൾ തകർക്കാനാകും. 15 മിനിറ്റ് കൊണ്ട് ഒരു എ.ടി.എം തകർത്ത് അടുത്ത കേന്ദ്രങ്ങളിലെത്തും. അന്യസംസ്ഥാനക്കാരായ ആരെങ്കിലും ഇവരുടെ ഗ്രാമത്തിലെത്തിയാൽ അഞ്ചു മിനിറ്റിനുള്ളിൽ 50 ലേറെ പേർ ഇവരെ വളയും. എന്തും ചെയ്യാൻ മടിക്കാത്ത ക്രൂരന്മാരായ ഇവരെ പിടികൂടുക എളുപ്പമല്ലെന്നാണ് പൊലീസ് പറയുന്നത്.
2018 ഒക്ടോബർ 11ന് രാത്രി കോട്ടയം ജില്ലയിലെ ചിങ്ങവനം പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്ന് പിക്കപ്പ് വാൻ മോഷ്ടിച്ച സംഘം കോട്ടയം കുറവലങ്ങാട് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ രണ്ട് എ.ടി.എമ്മുകൾ തകർക്കാൻ ശ്രമിച്ചിരുന്നു. തൊട്ടുപിന്നാലെ ഇരുമ്പനത്തെ എസ്.ബി.ഐ എ.ടി.എം ഗ്യാസ് കട്ടർ കൊണ്ട് തകർത്ത് 25 ലക്ഷം രൂപ കവർന്നു. ഇതേസംഘം കളമശ്ശേരിയിലെ എ.ടി.എം തകർക്കാൻ ശ്രമിച്ചു. തുടർന്ന് കൊരട്ടി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ എ.ടി.എം തകർത്ത് 10 ലക്ഷം രൂപ കവരുകയായിരുന്നു.