തൃശൂർ: ലോക ചെസിന്റെ നെറുകയിൽ അഞ്ച് വിരലൊപ്പുകൾ പതിച്ച വിശ്വനാഥൻ ആനന്ദിനെ ഇന്ത്യൻ ചെസിലെ അത്ഭുത മലയാളിബാലൻ നിഹാൽ സരിൻ സമനിലയിൽ തളച്ചു. കൊൽക്കത്തയിൽ നടക്കുന്ന ഇന്ത്യയിലെ പ്രഥമ സൂപ്പർ ചെസ് ടൂർണമെന്റ് റാപ്പിഡ് ചെസ് മത്സരത്തിലാണ് വിശ്വനാഥൻ ആനന്ദ് അണ്ടർ 14 ലോക ചാമ്പ്യനായ നിഹാലിനോട് സമനില വഴങ്ങിയത്. 25 മിനിറ്റാണ് റാപ്പിഡ് ചെസിന്റെ സമയക്രമം. മത്സരം എട്ട് റൗണ്ട് സമാപിച്ചപ്പോൾ നിഹാൽ ആറ് സമനിലകളാണ് ലോകത്തിലെ കരുത്തർക്കെതിരെ സ്വന്തമാക്കിയത്. ആനന്ദിന് പുറമേ കഴിഞ്ഞവർഷത്തെ ലോക ചാമ്പ്യൻഷിപ്പിൽ റണ്ണർഅപ്പായ റഷ്യൻതാരം സെർജി കർജാക്കിൻ, നിലവിലെ ലോക മൂന്നാം നമ്പർ താരം മാമദ്യെറോവ്, ലോക പത്താം നമ്പർ താരം വെസ്‌ലിസോ, ലോക 25ാം നമ്പർ താരം ഹരികൃഷ്ണ, ലോക 44ാം നമ്പർ താരം വിദിത് സന്തോഷ് ഗുജറാത്തി എന്നിവർക്കും ചെസിലെ പുതിയ താരോദയത്തിന് മുമ്പിൽ സമനില വഴങ്ങേണ്ടി വന്നു. അമേരിക്കയുടെ ഹിക്കാരു നക്കാമുറ,ലോക 11ാം നമ്പർ ലെവോൺ അരോണിയൻ എന്നിവരോടാണ് വാശിയേറിയ പോരാട്ടത്തിനൊടുവിൽ നിഹാൽ പരാജയപ്പെട്ടത്.