mana
പാമ്പും മേയ്ക്കാട്ട് മനയിൽ വഴിപാട് നടത്താനെത്തിയവർ

മാള ; സംസ്ഥാനത്തെ പ്രധാന സർപ്പാരാധനാ കേന്ദ്രങ്ങളിലൊന്നായ വടമ പാമ്പും മേയ്ക്കാട്ട് മനയിൽ വൃശ്ചികം ഒന്നിന് ദർശനത്തിനായി ആയിരങ്ങളെത്തി. വ്രതശുദ്ധിയുടെ നാളുകളായ മണ്ഡലമാസത്തിന് തുടക്കം കുറിച്ച് നിരവധി പേരാണ് രാവിലെ മുതൽ മനയിൽ ദർശനത്തിനായെത്തിയത്. ഹർത്താൽ ആയതിനാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് തിരക്ക് ഗണ്യമായി കുറവായിരുന്നു.

രാവിലെ മുതൽ തന്നെ ഒരു കിലോമീറ്ററോളം നീണ്ട നിര മുൻ വർഷങ്ങളിൽ പതിവായിരുന്നെങ്കിലും ഇത്തവണ അതുണ്ടായില്ല. മനയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായ വൃശ്ചികം ഒന്നിന് സർപ്പാരാധനയ്ക്കായി നിരവധി പേരാണെത്തിയത്. സർപ്പബലിയും കദളിപ്പഴ നിവേദ്യവുമാണ് മനയിലെ പ്രധാനപ്പെട്ട വഴിപാട്. കൂടാതെ വെള്ള നിവേദ്യം, കൂട്ടുപായസം, പാൽപ്പായസം, മഞ്ഞൾപ്പൊടി ചാർത്തൽ, വിളക്ക് വെയ്ക്കൽ, നാഗ പ്രതിഷ്ഠ, പുഷ്പാഞ്ജലി, പ്രതിമ പൂജ, അഭിഷേകം, തുലാഭാരം, ചോറൂണ് എന്നിവയാണ് മറ്റു വഴിപാടുകൾ. കാവുകളും വൻ വൃക്ഷങ്ങളും നിറഞ്ഞ മനയിലെ കിഴക്കിനിയിലാണ് നാഗസാന്നിദ്ധ്യമുള്ളതെന്നാണ് വിശ്വാസം. മനയിലെ ആചാരമനുസരിച്ച് മലയാള മാസം ഒന്നാം തിയതി എല്ലാ വിഭാഗം ഭക്തർക്കും ദർശനം അനുവദിക്കുന്നുണ്ട്.

കൂടാതെ കന്നിമാസത്തിലെ ആയില്യം, മീനമാസത്തിലെ തിരുവോണം മുതൽ ഭരണി വരെയുള്ള ദിവസങ്ങൾ, മേടമാസം പത്താം തിയതി എന്നീ ദിവസങ്ങളിലാണ് എല്ലാ വിഭാഗം ജനങ്ങളെയും കിഴക്കിനിയിൽ ദർശനത്തിന് അനുവദിക്കുന്നത്. തിരക്ക് പ്രതീക്ഷിച്ച് മാള പൊലീസും സേവാഭാരതി പ്രവർത്തകരും സജ്ജരായിരുന്നു. മാള എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മനയിലെത്തിയവർക്ക് സംഭാരവും പഴവും വിതരണം ചെയ്തു.