ഗുരുവായൂർ: വ്രതശുദ്ധിയോടെ ഭക്തജന സഹസ്രങ്ങൾ ഏകാദശി ദർശനത്തിനായി ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെത്തി. പുലർച്ചെ മുതൽ തന്നെ വൻ ഭക്തജന തിരക്കാണ് ദർശനത്തിന് അനുഭവപ്പെട്ടത്. മണിക്കൂറുകളോളം കാത്തുനിന്ന ശേഷമാണ് ഭക്തർക്ക് ദർശനം ലഭിച്ചത്. ഏകാദശി ദിനത്തിൽ ദേവസ്വം വകയായിരുന്നു വിളക്കാഘോഷം. ക്ഷേത്രത്തിൽ രാവിലെ ഉഷഃപൂജയ്ക്ക് ശേഷം നടന്ന കാഴ്ചശീവേലിക്ക് പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ മേളം അരങ്ങേറി. കൊമ്പൻ ഗജരത്നം പത്മനാഭൻ സ്വർണക്കോലമേറ്റി. അച്യുതൻ, ചെന്താമരാക്ഷൻ എന്നീ കൊമ്പന്മാർ പറ്റാനകളായി. ഗീതാദിനം കൂടിയായ ഇന്നലെ രാവിലെ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയിൽ എഴുന്നള്ളിപ്പും ഉണ്ടായിരുന്നു. ക്ഷേത്രം കൂത്തമ്പലത്തിൽ സമ്പൂർണ ഭഗവദ് ഗീതാ പാരായണവുമുണ്ടായി.
വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പാർത്ഥനും പാർത്ഥസാരഥിയും രഥത്തിലേറി പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നു ഗുരുവായൂർ ക്ഷേത്രത്തിലേക്കും എഴുന്നള്ളി. പഞ്ചവാദ്യം, നാഗസ്വരം എന്നിവയോടെയുള്ള ഘോഷയാത്രയ്ക്ക് നാമസങ്കീർത്തനത്തോടെ ഭക്തജന സഹസ്രങ്ങൾ അകമ്പടി സേവിച്ചു. ക്ഷേത്രത്തിൽ വൈകിട്ട് ദീപാരാധന, ദീപാലങ്കാരം, തായമ്പക എന്നിവയും രാത്രി അത്താഴപൂജയ്ക്കും ശേഷം വിളക്കെഴുന്നള്ളിപ്പും നടന്നു. ഏകാദശി ദിനത്തിൽ വ്രതം നോറ്റ് ഗുരുവായൂരപ്പനെ ദർശിക്കുന്നതിനെത്തുന്ന ഭക്തർക്കായി ദേവസ്വം വിപുലമായ സൗകര്യമാണ് ഒരുക്കിയത്. വ്രതം നോറ്റെത്തുന്നവർക്കായി ഒരുക്കിയിരുന്ന വിപുലമായ പ്രസാദ ഊട്ടിൽ പങ്കെടുക്കുന്നതിനും വൻ തിരക്ക് അനുഭവപ്പെട്ടു. ഉച്ചകഴിഞ്ഞ് മൂന്നര വരെ നീണ്ട പ്രസാദ ഊട്ടിൽ മുപ്പതിനായിരത്തിൽ അധികം പേർ പങ്കെടുത്തു. ഏകാദശി വ്രതം നോറ്റെത്തിയ ഭക്തർ ഇന്ന് ദ്വാദശിപ്പണം സമർപ്പണത്തിന് ശേഷമേ ക്ഷേത്രനഗരിയിൽ നിന്നു മടങ്ങൂ. ക്ഷേത്രം കൂത്തമ്പലത്തിന് സമീപം പ്രത്യേകം തയ്യാറാക്കുന്ന മണ്ഡപത്തിലാണ് ദ്വാദശിപ്പണം സമർപ്പണം നടക്കുക. ഇരിങ്ങാലക്കുട, പെരുവനം, ശുകപുരം ഗ്രാമങ്ങളിലെ അഗ്നിഹോത്രികളാണ് ദ്വാദശി പണം സ്വീകരിക്കുക. ദ്വാദശിപ്പണ സമർപ്പണത്തിന് ശേഷം രാവിലെ 9ന് ക്ഷേത്രനട അടയ്ക്കും. തുടർന്ന് ശുദ്ധി കർമ്മങ്ങൾക്ക് ശേഷം വൈകിട്ട് 3.30ന് മാത്രമേ തുറക്കൂ. ഭക്തർക്കായി വിപുലമായ വിഭവങ്ങളോടെയുള്ള പ്രസാദ ഊട്ടും ദേവസ്വം ഒരുക്കിയിട്ടുണ്ട്. ചോറ്, രസകാളൻ, എരിശ്ശേരി, ഓലൻ, അച്ചാർ, മോര്, പപ്പടം, വറുത്ത ഉപ്പേരി, ഇടിച്ച് പിഴിഞ്ഞ പായസം എന്നിവയാണ് വിഭവങ്ങൾ. നാളെ ത്രയോദശി ഊട്ടോടെ ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഏകാദശി ചടങ്ങുകൾക്ക് സമാപനമാകും.