തൃശൂർ : തലയിലെ രക്തധമനി പൊട്ടി തൃശൂർ സൺ മെഡിക്കൽ ആൻഡ് റിസർച്ച് സെന്ററിൽ ചികിത്സയിൽ കഴിയുന്ന വീട്ടമ്മയെ ആശുപത്രിയിൽ നിന്നും വിടുതൽ ചെയ്യാൻ ജില്ലാ കളക്ടർ ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. ചികിത്‌സാ ചെലവിനുള്ള പണം നൽകുന്നത് കാരുണ്യ ബനവലന്റ് ഫണ്ടിന്റെ പരിഗണനയിലിരിക്കുന്ന പശ്ചാത്തലത്തിലാണ് ബിൽ അടച്ചാൽ മാത്രം ഡിസ്ചാർജ്ജ് എന്ന പിടിവാശി ആശുപത്രി ഉപേക്ഷിക്കണമെന്ന് കമ്മിഷൻ ഉത്തരവിട്ടത്.

തൃശൂർ നെടുപുഴ വട്ടപ്പിന്നി ഉദയനഗറിൽ പരേതനായ മുരളീധരന്റ ഭാര്യ ഓമനയാണ് ആശുപത്രിയിൽ കഴിയുന്നത്. അമ്മയുടെ ചികിത്സാ ചെലവ് വഹിക്കാൻ ഓമനയുടെ മകൻ സുമേഷ് തന്റെ വൃക്ക വിൽക്കാൻ തീരുമാനിച്ചിരുന്നു. സംഭവം പത്രവാർത്തയായതോടെ കമ്മിഷൻ ഇടപെടുകയും ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. രണ്ടര സെന്റ് സ്ഥലവും വീടുമുണ്ടെങ്കിലും അത് സുമേഷിന്റെ സഹോദരിയുടെ ചികിത്സയ്ക്കായി പണയപ്പെടുത്തിയിരിക്കുകയാണ്. കൂലിവേല ചെയ്യുകയാണ് സുമേഷ്. ഏകദേശം അഞ്ചര ലക്ഷത്തിന് മുകളിലാണ് ബിൽ അടയ്ക്കാനുള്ളത്. ബിൽ അടയ്ക്കുന്നതിനുള്ള തുക കണ്ടെത്തുന്നതിനായി കാരുണ്യ ബനവലന്റ് ഫണ്ടിന് അപേക്ഷ നൽകി കാത്തിരിക്കുകയാണ് കുടുംബം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന പേരന്റ് ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം ജയപ്രകാശ് കമ്മിഷനിൽ പരാതി നൽകി.

ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ വീണ്ടും വിഷയത്തിൽ ഇടപെട്ടത്. തുക അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് കാരുണ്യ ബനവലന്റ് ഫണ്ട് അഡ്മിനിസ്ട്രേറ്റർക്ക് കമ്മിഷൻ നോട്ടീസയച്ചു. രോഗിയെ വിടുതൽ ചെയ്യാനുള്ള ശാരീരികാവസ്ഥയുണ്ടെങ്കിൽ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിഷൻ ആശുപത്രി അഡ്മിനിസ്‌ട്രേറ്റർക്ക് നോട്ടീസയച്ചു. ജില്ലാ കളക്ടർ, കാരുണ്യ അഡ്മിനിട്രേറ്റർ, ആശുപത്രി മാനേജർ എന്നിവർ സ്വീകരിച്ച നടപടികൾ മൂന്നാഴ്ചയ്ക്കകം കമ്മിഷനെ അറിയിക്കണം.