തൃശൂർ: സംസ്ഥാനത്ത് 521 നാട്ടാനകളുണ്ടെന്ന് വനം വകുപ്പിന്റെ ഏകദിന നാട്ടാന സെൻസസ്. ഇതിൽ 401 കൊമ്പനും 98 പിടിയാനകളും 22 മോഴകളും ഉൾപ്പെടുന്നു. ഏറ്റവും പ്രായം കുറഞ്ഞ ആന കോട്ടൂർ ആന വളർത്തൽ കേന്ദ്രത്തിലെ കണ്ണനാണ്, 9 മാസം. പ്രായം കൂടുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തിരുവനന്തപുരത്തെ ചെങ്കള്ളൂർ ക്ഷേത്രത്തിലെ ദാക്ഷായണിക്കാണ്, 87 വയസ്സ്.
ഏറ്റവും കൂടുതൽ ആനകളുള്ള ജില്ല തൃശൂരും, കുറവ് കണ്ണൂരുമാണ്. 145 ആനകളുടെ വിവരങ്ങൾ തൃശൂരിൽ നിന്നും ലഭിച്ചു. മൂന്ന് ആനകളുടെ വിശദാംശങ്ങളാണ് കണ്ണൂരിൽ നിന്നും ലഭ്യമായത്. നാട്ടാനകളില്ലാത്ത ഏകജില്ല കാസർകോടാണ്. ആനകളുടെയും ഉടമസ്ഥരുടെയും പാപ്പാന്മാരുടെയും പേരുവിവരങ്ങൾ ആനകളെ തിരിച്ചറിയുവാനുള്ള മൈക്രോചിപ്പ് വിവരങ്ങൾ എന്നിവയ്ക്കു പുറമേ ആനകളുടെ ഡി.എൻ.എ. പ്രൊഫൈൽ സഹിതമുള്ള വിശദാംശങ്ങളാണ് ശേഖരിച്ചത്. ആനയുടെ ഉയരം, നീളം, തുമ്പിക്കൈ, കൊമ്പ്, വാൽ എന്നിവയുടെ അളവ്, ചിത്രങ്ങൾ എന്നിവയെല്ലാം വിവരശേഖരത്തിൽ ഉൾപ്പെടും.
ജില്ലകളിലെ സാമൂഹിക വനവത്കരണ വിഭാഗം അസി. ഫോറസ്റ്റ് കൺസർവേറ്റർമാരുടെ നേതൃത്വത്തിൽ, ആനകളുടെ എണ്ണത്തിന് ആനുപാതികമായി സ്‌ക്വാഡുകൾ രൂപീകരിച്ചാണ് സെൻസസ് നടപടികൾ പൂർത്തിയാക്കിയത്. ആകെ 87 സ്‌ക്വാഡുകളാണ് ഉണ്ടായിരുന്നത്. ഓൺലൈൻ സംവിധാനത്തിലൂടെയാണ് വിവരസമാഹരണം നടത്തിയത്. ഒറ്റദിവസംകൊണ്ട് സെൻസസ് പൂർത്തിയാക്കി. സംസ്ഥാനത്തെ നാട്ടാനകളെ സംബന്ധിച്ച വിശദവിവരങ്ങൾ സമർപ്പിക്കണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ആനകളുടെ കണക്കെടുപ്പ് പൂർത്തിയാക്കിയത്. വിശദമായ സെൻസസ് റിപ്പോർട്ട് ഡിസംബർ 31 നകം സുപ്രീം കോടതിയിൽ സമർപ്പിക്കുമെന്ന് ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ പി.കെ. കേശവൻ അറിയിച്ചു.
ആനകളുടെ എണ്ണം(ജില്ലതിരിച്ച്):
തിരുവനന്തപുരം-48
കൊല്ലം-61
പത്തനംതിട്ട-25
ആലപ്പുഴ-20
കോട്ടയം-64
ഇടുക്കി- 48
എറണാകുളം-23
തൃശൂർ-145
പാലക്കാട്- 55
മലപ്പുറം-7
കോഴിക്കോട്- 12
വയനാട്-10
കണ്ണൂർ-3