തിരുവനന്തപുരം: പൊലീസിന്റെ മുഖ്യ അന്വേഷണ ഏജൻസിയായ ക്രൈംബ്രാഞ്ചിനെ മൂന്ന് മേഖലകളാക്കി പുന:സംഘടിപ്പിച്ചു. എ.ഡി.ജി.പി യുടെ കീഴിൽ മൂന്ന് ഐ.ജി മാരുടെ ചുമതലയിൽ ഉത്തര, മദ്ധ്യ, ദക്ഷിണ മേഖലകളായാണ് തിരിച്ചത്. ജില്ലകളിൽ ഒരു എസ്.പിയുടെ കീഴിൽ രണ്ടു മുതൽ മൂന്നു വരെ ഡിവൈ.എസ്.പി മാരും ആറ് വീതം ഇൻസ്‌പെക്ടർമാരും ഉണ്ടാവും.
വിവിധ ജില്ലകൾ ഉൾപ്പെടുന്നതും വിവിധ സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്നതുമായ കേസുകൾ അന്വേഷിക്കാൻ 4 സെൻട്രൽ യൂണിറ്റുകളായി തിരിച്ച് 4 എസ്.പി മാരുടെ നേതൃത്വത്തിലാണ് ക്രൈംബ്രാഞ്ചിന്റെ ഇനിയുളള പ്രവർത്തനം. രണ്ടു സെൻട്രൽ യൂണിറ്റുകൾ തിരുവനന്തപുരവും ഒരെണ്ണം എറണാകുളവും ഒരെണ്ണം കോഴിക്കോടും ആസ്ഥാനമാക്കി പ്രവർത്തിക്കും. ഓരോ ജില്ലയിലും ഹർട്ട് ആൻഡ് ഹോമിസൈഡ്, ഓർഗനൈസ്ഡ് ക്രൈം, സാമ്പത്തിക കുറ്റാന്വേഷണം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളും ഓരോ ഡിവൈ.എസ്.പി യുടെ കീഴിൽ പ്രവർത്തിക്കുന്നു.