crime
സ്വർണേന്ദു മുഖർജി

കോവളം : ഹാജരില്ലാത്തതിനാൽ പരീക്ഷ എഴുതാൻ കഴിയാത്തതിലുള്ള മനോവിഷമം കാരണം

കാറ്ററിംഗ് കോളേജ് വിദ്യാർത്ഥി വാടക വീട്ടിൽ തൂങ്ങി മരിച്ചു. കേന്ദ്ര സർക്കാർ സ്ഥാപനമായ കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് കോളേജിലെ ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥി പശ്ചിമ ബംഗാൾ സ്വദേശി സ്വർണേന്ദു മുഖർജിയാണ് (18) മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്:

കോളേജിന് സമീപത്തെ ഒരു വീടിന്റെ രണ്ടാം നിലയിൽ മറ്റൊരു സുഹൃത്തിനൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു സ്വർണേന്ദു .ഇന്നലെ രാവിലെ കോളേജിൽ എത്തിയ സ്വർണേന്തു ഹാജർ തികയാത്തതിനാൽ പരിക്ഷയെഴുതാൻ കഴിയില്ലെന്നറിഞ്ഞ് മുറിയിലേക്ക് പോയി. ഏറെ നേരം കാണാതെ വന്നതോടെ തിരക്കിയെത്തിയ സഹപാഠിയാണ് ഫാനിന്റെ ഹൂക്കിൽ പ്ലാസ്റ്റിക് ചരടിൽ കെട്ടിത്തൂങ്ങിയ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.സ്വർണേന്തുവിന്റെ മാതാപിതാക്കൾ ഇന്ന് രാവിലെയെത്തും.

അതേസമയം കോളേജ് അധികൃതരുടെ കടുംപിടിത്തമാണ് വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ മണിക്കൂറുകളോളം കോളേജ് ഉപരോധിച്ചു.തുടർന്ന് കോവളം പൊലീസ് കോളേജ് അധികൃതരുമായി ചർച്ച നടത്തി.ആത്മഹത്യ ചെയ്യാനുള്ള കാരണത്തക്കുറിച്ചന്വേഷിച്ച് തുടർ നടപടിസ്വീകരിക്കും എന്നുറപ്പു നല്കിയതോടെയാണ് വിദ്യാർത്ഥികൾ പിരിഞ്ഞത്.