ps-sreedharan-pillai

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ.പി.എസ്. ശ്രീധരൻ പിള്ളയ്‌ക്കെതിരെ വധഭീഷണി പുറപ്പെടുവിച്ചുകൊണ്ടുള്ള കത്ത് ഇന്ന് പാർട്ടി സംസ്ഥാന ആസ്ഥാനത്ത് ലഭിച്ചു. മഹാരാഷ്ട്രയിലെ മഹാബലേശ്വരിൽ നിന്ന് സ്പീഡ്‌പോസ്റ്റിലാണ് തിരുവനന്തപുരത്ത് കുന്നുകുഴിയിലുള്ള സംസ്ഥാന കമ്മിറ്റി ആഫീസിലേക്കു ശ്രീധരൻ പിള്ളയ്ക്ക് നേരിട്ട് ഭീഷണിക്കത്തയച്ചിട്ടുള്ളത്.

ബി.ജെ.പി അദ്ധ്യക്ഷനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നയാളിന്റെ പേര് കത്തിൽ കാണുന്നത് പ്രകാരം ഒരു മോഹൻ കെ.നായർ എന്നാണ്. ഇയാൾ ഒരു ബോംബെ മലയാളിയാണത്രെ. കത്തെഴുതിയായാളിന്റെ വിലാസം രേഖപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 29ന് എഴുതിയ കത്തിൽ ഇയാൾ കേരളപ്പിറവിദിനത്തിൽ സംസ്ഥാനത്തെത്തുമെന്നും അറിയിച്ചിട്ടുണ്ട്. കാസർകോട് നിന്നു ശ്രീധരൻ പിള്ള ആരംഭിക്കാനിരിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയോടൊപ്പം ഇയാളും ഉണ്ടാവും എന്നാണു വെളിപ്പെടുത്തയിട്ടുള്ളത്. 'രാജീവ് ഗാന്ധിയുടേത് പോലുള്ള അന്ത്യം' ആയിരിക്കും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ നേരിടുക എന്നാണു ഭീഷണി.

കത്തിന്റെ പൂർണരൂപം ഇങ്ങനെ :

'താങ്കളുടെ സമയം അടുത്തു. ഇനി എന്തെങ്കിലും ആഗ്രഹം ബാക്കിയുണ്ടെങ്കിൽ വേഗം ചെയ്തു തീർക്കണം. നിങ്ങൾ കള്ള സന്യാസിമാരുടെ കൂടെ ആണ് നിൽക്കുന്നത്. യഥാർത്ഥ സന്യാസിമാരെ തേജോവധം ചെയ്യാൻ ബി.ജെ.പിക്കാരെ നിയമിക്കുന്നു. ഞാൻ 66 വയസ്സുള്ള ഒരു മലയാളി ആണ് 1977 മുതൽ ബോംബെയിൽ ജീവിക്കുന്നു. എന്റെ എല്ലാ കർത്തവ്യവും കഴിഞ്ഞു. ഈ കേരള പിറവിയോടെ ഞാൻ നാട്ടിലെത്തും. താങ്കളുടെ രഥയാത്രയിൽ ഞാൻ പങ്കുചേരും. കേരളീയർ ഒരു ചൂടുള്ള വാർത്ത കാണട്ടെ ! രാജീവ് ഗാന്ധിയുടെ അന്ത്യം പോലെ.'