തിരുവനന്തപുരം: ശബരിമലയിൽ അതീവ ജാഗ്രത നിലനിൽക്കേ ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ് കുമാറും സുരക്ഷാ ചുമതലയുണ്ടായിരുന്ന ഐ.ജിമാരായ പി. വിജയനും വിജയ് സാക്കറെയും അവധിയിൽ പ്രവേശിച്ചു. 2 മുതൽ 14 വരെയാണ് വിനോദ് കുമാർ അവധിയിൽ പോയത്. പി. വിജയനും വിജയ് സാക്കറെയും രണ്ടാഴ്‌ചയോളം അവധിയിലാണ്.
വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് ഇവർ അവധിയിൽ പ്രവേശിച്ചതെന്നും അതു പ്രകാരം അവധി അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഒാഫീസ് അറിയിച്ചു. ഐ.ജി അശോക് യാദവിന് ഇന്റലിജൻസിന്റെ ചുമതല നൽകിയിട്ടുണ്ട്. വർഷങ്ങളായി ശബരിമലയിലെ സ്പെഷ്യൽ ഒാഫീസറാണ് പി. വിജയൻ. സുരക്ഷാ ചുമതലയ്ക്ക് പുറമേ ശബരിമലയെ മാലിന്യമുക്തമാക്കാനുള്ള പുണ്യം പൂങ്കാവനം പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയത് വിജയനായിരുന്നു.
തുലാമാസ പൂജാകാലത്ത് ശബരിമലയിലെ ക്രമസമാധാനച്ചുമതല വിജയ് സാക്കറെ വഹിച്ചിരുന്നു. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുമെന്ന സർക്കാർ തീരുമാനം ഇവരിൽ പ്രതിഷേധമുണ്ടാക്കിയെന്നാണ് സൂചന. വ്യക്തിപരമായ ആവശ്യത്തിന് അവധി എടുത്തതിനാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രിയുടെ ഒാഫീസ് അറിയിച്ചു. നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള അതീവ സുരക്ഷാ പാതയുടെ ചുമതലയുണ്ടായിരുന്ന ഐ.ജിമാരാണ് അവധിയിൽ പ്രവേശിച്ചത്.
സുരക്ഷാ പ്രശ്നങ്ങൾ സർക്കാരിനെ മുൻകൂട്ടി അറിയിക്കേണ്ട ചുമതലയാണ് ഇന്റലിജൻസ് മേധാവിക്കുള്ളത്. ഇന്റലിജൻസ് റിപ്പോർട്ടുകൾക്ക് സർക്കാർ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന ആക്ഷേപം നിലനിൽക്കവേയാണ് ഉന്നതരുടെ അവധി. അവധി വിവാദമായതോടെ എ.ഡി.ജി.പി വിനോദ് കുമാർ ഡൽഹിയിൽ നിന്ന് ഇന്ന് തിരുവനന്തപുരത്തെത്തി ശബരിമലയിലെ സ്ഥിതിഗതികൾ വിലയിരുത്തുമെന്നറിയുന്നു.