sabarimala-protest

ശബരിമല: ചിത്തിര ആട്ടവിശേഷത്തിന് ശേഷം നട അടയ്ക്കാൻ മണിക്കൂറുകൾ ശേഷിക്കെ ആശങ്കയുടെ നിഴലിലാണ് ഓരോ നിമിഷവും സന്നിധാനം കടന്നുപോകുന്നത്. ഇന്ന് രാവിലെ ഏഴോടെ പേരക്കുട്ടിയുടെ ചോറൂണിനെത്തിയ സംഘത്തിലെ സ്ത്രീയ്ക്ക് അൻപത് വയസിൽ താഴെയാണ് പ്രായമെന്ന തെറ്റിദ്ധാരണ മൂലം ഭക്തർ ശരണം വിളിച്ച് വലിയനടപ്പന്തലിൽ തടഞ്ഞു. ഇതോടെ സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിരുന്ന സംഘപരിവാർ പ്രവർത്തകർ ശരണം വിളിയുമായി ഓടിയെത്തി.

സംഘത്തിലെ സ്ത്രീകളിൽ ഒരാളുടെ പ്രായത്തെ ചൊല്ലി ഉടലെടുത്ത ശരണം വിളി സന്നിധാനത്തെ ഒരുമണിക്കൂറോളം യുദ്ധസമാനമാക്കി. പ്രതിഷേധം ശക്തമാക്കി ആയിരക്കണക്കിന് സംഘപരിവാർ പ്രവർത്തകർ ഒരുഭാഗത്തും നിലവിട്ടാൽ പ്രതിരോധിക്കാൻ കമാൻഡോകൾ ഉൾപ്പെടെയുള്ള പൊലീസ് സംഘം മറുഭാഗത്തും നിലയുറപ്പിച്ചു.


ബഹളത്തിനിടയിൽ സംഘത്തിനൊപ്പമെത്തിയ യുവാവിന് മർദ്ദനമേറ്റു. തൃശൂർ തിരൂർ കണ്ടങ്ങേത്ത് വീട്ടിൽ മൃദുലിനാണ് (23) മർദ്ദനമേറ്റത്. പ്രതിഷേധം പകർത്തുന്നതിനിടെ അമൃതാ ടി.വി കാമറാമാൻ ബിജുവിന് തേങ്ങകൊണ്ട് തലയ്ക്ക് അടിയേറ്റു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടറെയും കാമറാമാനെയും പ്രതിഷേധക്കാർ വളഞ്ഞപ്പോഴേക്കും ഇവർ ഒാടിരക്ഷപ്പെട്ടു.

മൃദുലിന്റെ മാതൃസഹോദരീ പുത്രൻ വിനീഷിന്റെ ആറു മാസം പ്രായമുള്ള കുഞ്ഞിന് ചോറൂണിനായി എത്തിയതായിരുന്നു സംഘം. ഇവർ വലിയനടപ്പന്തലിൽ പൊലീസ് അകമ്പടിയോടെ പ്രവേശിച്ചതോടെ ലളിത എന്ന തീർത്ഥാടകയുടെ പ്രായത്തിൽ സംശയം ഉടലെടുത്തു. നടപ്പന്തൽ മുതൽ ഇവർക്ക് ചുറ്റും പൊലീസ് വലയം തീർത്തെങ്കിലും പ്രതിഷേധക്കാർ ഉച്ചത്തിൽ ശരണം മുഴക്കി. ഇതോടെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ച സംഘപരിവാർ പ്രവർത്തകരും ശരണഘോഷമുതിർത്ത് ഒാടിക്കൂടിയത് എല്ലാം കൈവിടുന്ന അവസ്ഥയിലെത്തിച്ചു.

ഇതിനിടെയാണ് മൃദുലിനെ വളഞ്ഞിട്ട് മർദ്ദിച്ചത്. ഒരുസംഘം കമാൻഡോകൾ ഇയാളെ രക്ഷപ്പെടുത്തി പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പ്രതിഷേധക്കാരിൽ ഒരുസംഘം പതിനെട്ടാംപടിക്ക് മുന്നിലും മറ്റൊരുസംഘം പൊലീസ് സ്റ്റേഷന് മുന്നിലും തടിച്ചുകൂടി. സംശയം തോന്നിയ യുവതിക്ക് 52 വയസുണ്ടെന്ന് തെളിഞ്ഞതോടെയാണ് പ്രതിഷേധത്തിന് അയവ് വന്നത്. ഒടുവിൽ സംഘപരിവാർ നേതാക്കൾ മുൻകൈയെടുത്ത് ദർശനത്തിന് പൊലീസിന്റെ സഹായത്തോടെ ഇവർക്ക് വഴിയൊരുക്കി.

മൂവായിരത്തിലധികം സംഘപരിവാർ പ്രവർത്തകർ നിരോധനാജ്ഞയെ വകവയ്ക്കാതെ സന്നിധാധത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ദർശനം കഴിയുന്നവർ ഉടൻ മലയിറങ്ങണമെന്ന പൊലീസ് നിർദ്ദേശം ഇവർ മുഖവിലയ്ക്ക് എടുക്കാതെയാണ് യുവതീ പ്രവേശനത്തിന് പ്രതിരോധം സൃഷ്ടിക്കാൻ സർവസജ്ജരായി നിലയുറപ്പിച്ചിരിക്കുന്നത്. സന്നിധാനമെന്ന നിലയിൽ പൊലീസും കർശന നിലപാടിൽ അയവുവരുത്തിയതും ആശ്വാസം പകർന്നു.

ഇന്ന് പുലർച്ചെ ആന്ധ്രാ സ്വദേശികളായ അഞ്ചംഗ യുവതികൾ എത്തിയെന്ന അഭ്യൂഹം പരന്നതും പ്രതിഷേധത്തിന് കാരണമായി. ഏതുവിധേനയും യുവതി പ്രവേശനം സാദ്ധ്യമാക്കുമെന്ന സർക്കാർ നിലപാടും അതേതുടർന്നുണ്ടായ പൊലീസ് വിന്യാസവും ഭക്തർക്കിടയിൽ വലിയ ആശങ്കയ്ക്കും ഇടയാക്കിയിട്ടുണ്ട്.