cap
dysp issue

നെയ്യാറ്റിൻകര:സനൽ എന്ന യുവാവിനെ ഓടുന്ന കാറിനു മുന്നിലേക്ക് തള്ളി കൊലപ്പെടുത്തിയ ഡിവൈ.എസ്.പി ഹരികുമാർ അഴിമതിയുടെയും അധികാര ദുർവിനിയോഗത്തിന്റെയും ആശാനാണെന്ന് നേരത്തേ പരാതിയുണ്ടായിരുന്നു.

പ്രദേശത്തെ മണൽ വ്യാപാരി ജോസിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന്റെ വീഡിയോ ക്ളിപ്പിംഗ് അടക്കമുള്ള തെളിവുകൾ സഹിതം ഹരികുമാറിനെതിരേ കെ. കെ. സി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ വിജിലൻസിന് പരാതി നൽകിയിരുന്നു. വിജിലൻസ് ഉഴപ്പിയപ്പോൾ പരാതി ഹൈക്കോടതിയിലെത്തി. ഡിവൈ.എസ്.പിക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഡി.വൈ.എസ്.പി വീണ്ടും കുരുക്കിൽപെട്ടത്.

ഇതടക്കം നിരവധി പരാതികളാണ് ഹരികുമാറിനെതിരേ സർക്കാരിന് ലഭിച്ചിരുന്നത്. ഹരികുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്ന് ഇന്റലിജൻസ് വിഭാഗം ശുപാർശ നൽകിയിരുന്നു. പക്ഷേ, സി.പി.എമ്മിന്റെ ജില്ലയിലെ പ്രമുഖനേതാവാണ് ഹരികുമാറിനെതിരായ നടപടികൾ ഒഴിവാക്കി, നെയ്യാറ്റിൻകരയിൽ തുടരാൻ സാഹചര്യമൊരുക്കിയത്. ഒരു വർഷമായി കൊടങ്ങാവിളയിലെ ബിനുവിന്റെ വീട്ടിൽ ഡിവൈ.എസ്.പി നിത്യസന്ദർശകനായിരുന്നു. ബിനുവിന്റെ അയൽവാസിയാണ് ഒരുലക്ഷം കൈക്കൂലി നൽകിയ ജോസ്. പാറശാല എസ്. ഐ ആയിരുന്നപ്പോൾ ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്നും അവരുടെ വീട്ടിൽ നിത്യസന്ദർശകനായിരുന്നെന്നും ഹരികുമാറിനെതിരേ പരാതിയുണ്ടായിരുന്നു. ഇതേക്കുറിച്ച് സി.ഐ അന്വേഷിച്ച് നടപടിയെടുത്തിരുന്നു. ഫോർട്ട് സി.ഐ ആയിരുന്നപ്പോൾ കുപ്രസിദ്ധ മോഷ്ടാവ് ഉണ്ണിയെ 10 ലക്ഷം രൂപ കോഴ വാങ്ങി സെല്ലിൽ നിന്ന് ഇറക്കിവിട്ടതിന് ഹരികുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു.