ആറ്റിങ്ങൽ: ആൺമക്കളുണ്ടായിരുന്നെങ്കിൽ വെഹിക്കിൾ ഇൻസ്‌പെക്‌ടറാക്കാമായിരുന്നുവെന്ന് ഒരിക്കൽ ആ അച്ഛന്റെ പറഞ്ഞു. അച്ഛന്റെ ആഗ്രഹം കേട്ട മിടുക്കിയായ മകൾ ആ വാക്കുകൾ ഹൃദയത്തോട് ചേർത്തുപിടിച്ചു. ഒടുവിൽ അവൾ സംസ്ഥാനത്തെ ആദ്യ വനിതാ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുമായി. ആറ്റിങ്ങൽ ഊരൂപ്പൊയ്‌ക പൂക്കളത്തിൽ വീട്ടിൽ സരിഗ ജ്യോതിയാണ് ആരെയും അതിശയിപ്പിക്കുന്ന ഈ സ്വപ്നം സാക്ഷാത്കരിച്ചത്.
ഡ്രൈവറായ അച്ഛൻ ജ്യോതികുമാറിന്റെ സ്വപ്നവും അതോടെ സാക്ഷാത്കരിച്ചു. .പൊതുപരീക്ഷയിലൂടെയാണ് ബി.ടെക് ബിരുദധാരിയായ സരിഗ നിയമനം നേടിയത്.176 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ ബാച്ചിലെ ഏക വനിതയും സരിഗ തന്നെ. റോഡ് അപകടങ്ങൾ കുറയ്‌ക്കുന്നതിനുള്ള 'സേഫ് കേരള"യുടെ ഭാഗമായാണ് 176 അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ തസ്തിക സൃഷ്ടിച്ചത്.
ആൺമക്കളുണ്ടായിരുന്നെങ്കിൽ വെഹിക്കിൾ ഇൻസ്‌പെക്ടറാക്കാമായിരുന്നുവെന്ന് ജ്യോതികുമാർ ഒരിക്കൽ പറഞ്ഞപ്പോൾ പെൺകുട്ടികൾക്ക് ആ തസ്തികയിലേക്ക് അപേക്ഷിക്കാനാകുമോ എന്നായിരുന്നു സരിഗയുടെ ചോദ്യം. തുടർന്ന് വനിതകൾക്കും അപേക്ഷിക്കാമെന്ന് അറിഞ്ഞതോടെ സരിഗയ്‌ക്ക് ആവേശമായി. പ്ലസ്ടുവിന് ശേഷം ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്‌നിക്കിൽ ഓട്ടോമൊബൈൽ എൻജിനിയറിംഗ് ഡിപ്ലോമയ്‌ക്ക് ചേർന്നു. 20-ാം വയസിൽ ടൂവീലർ, ഓട്ടോറിക്ഷ, കാർ എന്നിവയുടെ ലൈസൻസും നേടി. രണ്ടുവർഷത്തിന് ശേഷം ഹെവി ലൈസൻസും സ്വന്തമാക്കി.
പെരുമൺ എൻജിനിയറിങ് കോളേജിൽ ബി. ടെക്കിന് അവസാനസെമസ്റ്റർ പഠനത്തിനിടെയാണ് അസിസ്റ്റന്റ് മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്ടർ പരീക്ഷ എഴുതിയത്. നല്ല മാർക്കോടെ പാസാകുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച ട്രാൻസ്‌പോർട്ട് കമ്മിഷണറേറ്റിലെത്തി ജോലിയിൽ പ്രവേശിച്ചത്. ഇടുക്കി സ്‌ക്വാഡിലേക്കാണ് നിയമനം. പൊലീസ് പരിശീലനം പൂർത്തിയായശേഷം ഫെബ്രുവരിയിലായിരിക്കും ഓഫീസ് ഡ്യൂട്ടി നൽകുക.
മോട്ടോർ വാഹനവകുപ്പിൽ നിലവിൽ നാല് വനിതാ ഇൻസ്‌പെക്ടർമാരുണ്ടെങ്കിലും അവരെല്ലാം തസ്തികമാറ്റം വഴി നിയമനം നേടിയവരാണ്. മെക്കാനിക്കൽ അല്ലെങ്കിൽ ഓട്ടോമൊബൈൽ ഡിപ്ലോമയുള്ള ഓഫീസ് ജീവനക്കാർക്കും വകുപ്പുതലപരീക്ഷയിലൂടെ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലേക്ക് മാറാം. അച്ഛന്റെ ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് സരിഗ. ശ്രീലതയാണ് മാതാവ്, സൗപർണിക, സൗഭാഗ്യ എന്നിവർ സഹോദരങ്ങളാണ്. സരിഗയെ അഭിനന്ദിക്കുന്നതിന് വാർഡ് മെമ്പർ അനിൽകുമാറും നാട്ടുകാരും വീട്ടിലെത്തിയിരുന്നു.