food
നവംബർ ഒന്നിന് കേരള കൗമുദിയിൽ പ്രസിദ്ധീകരിച്ച വാർത്ത

ഇ - പോസ് മെഷീനും ഇ - ത്രാസുമായി ബ്ലൂടൂത്ത് ബന്ധം

തിരുവനന്തപുരം: റേഷൻകടകളിൽ നിന്ന് കരിഞ്ചന്തയിലേക്ക് ധാന്യം ചോരുന്നത് തടയാൻ ഇ-പോസ് മെഷീനുകളെ ഇലക്ട്രോണിക് ത്രാസുമായി ബന്ധിപ്പിക്കാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. ഇ-ത്രാസുകൾ വാങ്ങാൻ 6.5 കോടി രൂപ വകയിരുത്തി. ആദ്യം തിരുവനന്തപുരത്തെ പത്ത് റേഷൻ കടകളിൽ ഇത് നടപ്പാക്കും.

ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കി രണ്ടു വർഷമായിട്ടും റേഷൻ കടകളിൽ നിന്ന് സാധനങ്ങൾ കരിഞ്ചന്തയിൽ എത്താൻ കാരണം ഇ-പോസ് മെഷീനുമായി ത്രാസുകളെ ബന്ധിപ്പിക്കാത്തതാണെന്ന് നവംബർ ഒന്നിന് കേരളകൗമുദി റിപ്പോർട്ട് ചെയ്‌തിരുന്നു. 'ഭക്ഷ്യസുരക്ഷ @ 2 വർഷം; സുരക്ഷ കരിഞ്ചന്തയ്‌ക്ക് !'എന്ന വാർത്ത ശ്രദ്ധയിൽ പെട്ട ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ഇ - പോസ് മെഷീൻ ത്രാസുമായി ബന്ധിപ്പിക്കുന്ന പദ്ധതി ഉടൻ നടപ്പാക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

റേഷൻ കടകളിൽ ഇപ്പോൾ ഉപയോഗിക്കുന്ന കടയുടമകളുടെ ത്രാസുകൾ ഇ - പോസ് മെഷീനുമായി ബന്ധിപ്പിക്കാൻ കഴിയില്ല. അതിനാൽ ആധുനിക ഇലക്ടോണിക് ത്രാസുകൾ വാങ്ങി നൽകും. ഇതിനായി ഉടൻ ടെൻഡർ ക്ഷണിക്കും.

കാർഡ് ഉടമയ്‌ക്ക് തന്നെ ധാന്യം കിട്ടുന്നുണ്ടോ എന്നതുൾപ്പെടെ റേഷൻ വിതരണം മൊത്തം സുതാര്യമാക്കാനാണ് ഇ-പോസ് മെഷീനുകൾ സ്ഥാപിച്ചത്. ധാന്യങ്ങളുടെ അളവ് കൃത്യമാക്കാൻ ഇ - പോസുമായി ബന്ധിപ്പിക്കുന്ന ത്രാസും സ്ഥാപിക്കണമായിരുന്നു. ചില ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് കാരണമാണ് അത് നടപ്പാകാതിരുന്നത്.

ബ്ലൂടൂത്ത് ബന്ധം

ഇ-പോസ് മെഷീനെ ബ്ലൂടുത്ത് വഴി ബന്ധിപ്പിക്കുന്ന ത്രാസുകളാണ് വാങ്ങുക. അതോടെ സാധനങ്ങളുടെ അളവ് ബില്ലിൽ രേഖഖപ്പെടുത്തും. സിവിൽ സപ്ളൈസ് വകുപ്പിന്റെ സെർവറിലും അളവിന്റെ വിവരങ്ങൾ ലഭിക്കും.

 ആകെ റേഷൻ കടകൾ 14,351

 ആകെ റേഷൻ കാ‌ർഡുകൾ 81,13,363

'' പുതിയ ത്രാസുകൾ സ്ഥാപിക്കുന്നതോടെ അർഹതപ്പെട്ടവർക്കെല്ലാം കൃത്യമായ അളവിൽ റേഷൻ സാധനങ്ങൾ ലഭിക്കും"

- മന്ത്രി പി. തിലോത്തമൻ, ഭക്ഷ്യമന്ത്രി