തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച പത്തു കിലോ ഹാഷിഷ് ഓയിലുമായി ഇടുക്കി സ്വദേശികളായ രണ്ടു പേർ പിടിയിൽ. രാജാക്കാട് സ്വദേശികളായ സണ്ണി (39), സൈബു തങ്കച്ചൻ (27) എന്നിവരാണ് സിറ്റി ഷാഡോ പൊലീസിന്റെ പിടിയിലായത്. ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിലേക്ക് കടത്താനായി കൊണ്ടു വന്ന ഓയിലിന് വിപണിയിൽ 20 കോടിയോളം വിലയുണ്ട്. ഹാഷിഷ് ഓയിൽ കടത്താൻ ഉപയോഗിച്ച വെള്ള കാറും പിടികൂടി. സൈബു തങ്കച്ചന്റെ കാറാണിതെന്ന് പൊലീസ് അറിയിച്ചു. പ്രതികളിൽ ഒരാളായ സണ്ണിയുടെ പേരിൽ ശാന്തൻപാറ പൊലീസ് സ്റ്റേഷനിൽ കൊലക്കേസും നിലവിലുണ്ട്. ഇയാൾ വനമേഖലയിൽ മാസങ്ങളോളം താമസിച്ച് കഞ്ചാവ് നട്ടു വളർത്തി കച്ചവടം നടത്തുകയായിരുന്നു. ലഹരിമരുന്നു കടത്ത് സംഘത്തിലെ പ്രധാന കാരിയർമാരാണ് പിടിയിലായവരെന്നും സംഘത്തിനെ കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചതായും സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണർ പി. പ്രകാശിന്റെ നിർദ്ദേശപ്രകാരം ഡി.സി.പി ആദിത്യയുടെ മേൽനോട്ടത്തിൽ കൺട്രോൾ റൂം എ.സി.പി വി. സുരേഷ് കുമാർ, പേരൂർക്കട സി.ഐ സ്റ്റുവർട്ട് കീലർ, എസ്.ഐ പ്രമോജ്, ഷാഡോ എസ്.ഐ സുനിൽ ലാൽ, ഷാഡോ എ.എസ്.ഐ ലഞ്ചു ലാൽ, ഷാഡോ ടീം അംഗങ്ങൾ എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.