sanal-murder

തിരുവനന്തപുരം: വാക്കുത‌ർക്കത്തിനിടെ ഡിവൈ.എസ്.പി മർദ്ദിച്ച് കാറിന് മുന്നിൽ തള്ളിയിട്ട സനൽകുമാർ മരിച്ചത് തലയ്ക്കേറ്റ ക്ഷതത്തെ തുടർന്നെന്ന് പോസ്റ്റുമോർട്ടം കണ്ടെത്തൽ. കാറിടിച്ചതിനെ തുടർന്ന് പത്ത് മീറ്ററിലധികം ദൂരത്തേക്ക് തെറിച്ച് വീണപ്പോൾ തലയ്ക്കുള്ളിലുണ്ടായ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്.

രാസ പരിശോധനാ ഫലം കൂടി ലഭിച്ചശേഷം രണ്ട് ദിവസത്തിനുള്ളിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറുമെന്നാണ് സൂചന. സനൽകുമാറിനെ ക്രൂരമായി മർദ്ദിച്ച് ഹരികുമാർ കാറിനുമുന്നിലേക്ക് തള്ളിയതായ ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലപാതകക്കുറ്റം ചുമത്തി ഡിവൈ.എസ്.പിക്കെതിരെ കേസെടുത്തിരിക്കെയാണ് കേസിൽ നിർണായകമായ പോസ്റ്റുമോർട്ടം വിവരം പുറത്തായത്. സംഭവ ദിവസം തന്നെ ഡിവൈ.എസ്.പി ഒളിവിൽ പോയിരുന്നു. മധുരയിലേക്കാണ് കടന്നതെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല.സർവ്വീസ് റിവോൾവറുമായാണ് ഡിവൈ.എസ്.പി ഒളിവിൽ പോയത്.അതേസമയം ഡിവൈ.എസ്.പി മുൻകൂർ ജാമ്യം ലഭിക്കാനായി ആപേക്ഷയുമായി കോടതിയെ സമീപിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്.