തിരുവനന്തപുരം: ബന്ധുനിയമന വിവാദം പോലുള്ള അടിസ്ഥാനരഹിതമായ കാര്യങ്ങൾ ചർച്ച ചെയ്യാനല്ല സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നതെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് എല്ലാ ആഴ്ചയും ചേരാറുണ്ടെന്നും ചർച്ച ചെയ്യാൻ ഗൗരവതരമായ എത്രയോ വിഷയങ്ങളുണ്ടെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
തന്നോട് മുഖ്യമന്ത്രി പിണറായി വിജയനോ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനോ വിശദീകരണം ചോദിച്ചിട്ടില്ല. സാധാരണ എ.കെ.ജി സെന്ററിൽ പോകാറുണ്ട്, കോടിയേരിയെ കാണാറുമുണ്ട്. അതൊക്കെ സ്വാഭാവിക കൂടിക്കാഴ്ചകളാണ് - മന്ത്രി പറഞ്ഞു.
യൂത്ത് ലീഗ് കരിങ്കൊടി കാണിച്ചു
ബന്ധു നിയമന വിവാദത്തിൽ രാജി ആവശ്യപ്പെട്ട് മന്ത്രിയെ യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ലാ അക്കാഡമിയിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. ആറ് പ്രവർത്തകരെ കസ്‌റ്റഡിയിലെടുത്തു.