ammathottil

തിരുവനന്തപുരം: അരുമക്കുഞ്ഞിനെ ഉപേക്ഷിക്കാനെത്തുവരോട്, അരുതേ എന്നു അമ്മത്തൊട്ടിൽ തന്നെ പറയും.പിൻമാറാതെ കുഞ്ഞിനെ ഉപേക്ഷിച്ചാൽ, ഒരുനോക്കുകൂടി കാണാൻ ആവാത്തവിധം വാതിലുകൾ അടയും. അതുകഴിഞ്ഞാൽ,കളക്ടർക്കടക്കം സന്ദേശങ്ങൾ പായും.


അമ്മത്തൊട്ടിലിനെ കബളിപ്പിക്കാനും ആരും നോക്കേണ്ട.വരുന്നവരുടെ കൈകളിൽ ചോരക്കുഞ്ഞ് ഉണ്ടെങ്കിൽ മാത്രമേ ആദ്യവാതിൽ തുറക്കൂ. അമ്മത്തൊട്ടിലുകൾ ഹൈടെക് ആവുകയാണ്. ഓരോന്നും പത്തു ലക്ഷം രൂപ മുടക്കി ആധുനികമാക്കാൻ പണം അനുവദിച്ചു കഴിഞ്ഞു.അലാറം മുഴങ്ങുന്നതാണ് ഇപ്പോഴത്തെ സംവിധാനം. അതാകട്ടെ പലപ്പോഴും പ്രവർത്തിക്കാറില്ല. സാമൂഹ്യ വിരുദ്ധർ കല്ലും മറ്റും പൊതിഞ്ഞ് കൊണ്ടുവയ്ക്കാറുണ്ട്. ഇനി അത്തരം പണിയൊന്നും നടക്കില്ല.

തിരുവനന്തപുരം കൈതമുക്കിൽ പ്ലാസ്റ്റിക് കവറിൽ ചോരക്കുഞ്ഞിനെ കണ്ടെത്തിയതിനെത്തുടർന്ന് 2003ലാണ് അമ്മത്തൊട്ടിൽ സ്ഥാപിച്ചത്. എൻജിനിയറിംഗ് വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്‌തതാണവ. നവീകരിക്കാൻ പല ഏജൻസികൾ സമർപ്പിച്ച മാതൃകകളിൽ സ്റ്റേറ്റ് ഇൻഡസ്ട്രിയിൽ എന്റർപ്രൈസസ് നൽകിയതാണ് കൂടതുൽ അനുയോജ്യമെന്ന് കണ്ടെത്തി.

ആണോ,പെണ്ണോ?

1.കൈയിൽ കുഞ്ഞ് ഉണ്ടെന്ന് ബോധ്യമായാലേ വാതിൽ തുറക്കൂ. സെൻസർ വഴിയാണ് തിരിച്ചറിയുന്നത്. സാമൂഹ്യ വിരുദ്ധരുടെ ശല്യം ഒഴിവാക്കാനാണിത്.

2. കുഞ്ഞിനെ ഉപേക്ഷിക്കരുതേ... എന്ന് അമ്മത്തൊട്ടിൽ അപേക്ഷിക്കും. അത് റെക്കോഡ് ചെയ്ത ഓഡിയോ സന്ദേശമാണ്.

3. പിൻമാറാതിരുന്നാൽ രണ്ടാമത്തെ വാതിൽ തുറക്കും. കുഞ്ഞിനെ തൊട്ടിലിൽ നിക്ഷേപിക്കാം.

4. വാതിൽ അടയും.അകത്തെ വാതിലിലൂടെ അധികൃതർക്ക് മാത്രമേ കുഞ്ഞിനെ എടുക്കാൻ കഴിയൂ.

5. കുഞ്ഞിന്റെ ഭാരവും ലിംഗവും ചിത്രവും ഇതിനകം സ്വമേധയാ രേഖപ്പെടുത്തും. വിവരങ്ങൾ അപ്പോൾത്തന്നെ ജില്ലാ കളക്ടർ അടക്കമുള്ള ശിശുക്ഷേമ സമിതി അധികൃതർക്ക് ഫോണിൽ ലഭിക്കും.

6. കറണ്ടില്ലാത്തപ്പോൾ ഇൻവെർട്ടർ വഴി പ്രവർത്തന സജ്ജമായിരക്കും.

7. തിരുവനന്തപുരം,​ എറണാകുളം,​ കണ്ണൂർ ജില്ലകളിലാണ് തുടക്കം. താമസിയാതെ മറ്റു ജില്ലകളിലും.

കുഞ്ഞുങ്ങളെ യാതൊരു അപകടവും കൂടാതെ അധികൃതരുടെ കൈകളിൽ എത്തിക്കുന്നതിനായാണ് അമ്മത്തൊട്ടിൽ ആധുനീകരിക്കുന്നത്. ഇതുവരെ മുന്നൂറോളം കുഞ്ഞുങ്ങളെ കിട്ടിയിട്ടുണ്ട്. തൊണ്ണൂറു ശതമാനം കുട്ടികളെയും വിദേശരാജ്യങ്ങളിലേക്ക് ദത്തു നൽകി .

എസ്.പി. ദീപക് ,​ ജനൽസെക്രട്ടറി

സംസ്ഥാന ശിശുക്ഷേമ സമിതി