crime

തിരുവനന്തപുരം: നാലംഗ സംഘത്തിന്റെ മർദ്ദനത്തിനിരയായ മദ്ധ്യവയസ്കനെ വീട്ടിലെ ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചുവേളി - വെട്ടുകാ‌‌ട് റോഡിൽ ടൈറ്റാനിയം കമ്പനിക്ക് സമീപം കടൽതീരത്ത് താമസിക്കുന്നകുരിശപ്പനെന്ന് വിളിക്കുന്ന ജെറിഫൈയാണ് (56)മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. ഇന്നലെ രാത്രി ജെറിഫൈയും നാലംഗ സംഘവുമായി വാക്കേറ്റത്തിലേർപ്പെട്ടതായും വാക്കേറ്റത്തിനിടെ ഒപ്പമുണ്ടായിരുന്ന സംഘം ഇയാളെ ക്രൂരമായി മർദ്ദിച്ചതായും പറയപ്പെടുന്നു. കഴിഞ്ഞയാഴ്ച പ്രദേശവാസികളായ ചില യുവാക്കളും ജെറിഫൈയുമായുണ്ടായ വാക്കേറ്റത്തിന്റെ തുടർച്ചയായിരുന്നു ഇന്നലത്തെ സംഭവം. മർ‌ദ്ദനത്തിനിരയായി അവശനിലയിലായ ജെറിഫൈയെ വീട്ടിലെ ഷെഡിൽ ഉപേക്ഷിച്ച് അക്രമി സംഘം കടന്നു. ഭാര്യയും മകനുമായി പിണങ്ങികഴിയുന്ന ജെറിഫൈ ഏറെകാലമായി തനിച്ചാണ് താമസം. തുടർന്ന് വലിയതുറ പൊലീസെത്തിയാണ് മരണം സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ അയൽവാസികളാണ് ജെറിഫൈ അനക്കമില്ലാതെ കിടക്കുന്നത് കണ്ട് വിവരം പൊലീസിനെ അറിയിച്ചത്.ജെറിഫൈയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അയൽവാസികളിൽ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമി സംഘത്തിലെ മറ്റുള്ളവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.