കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ മുൻ ബിഷപ്പ് ഡോ.ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഈ മാസം അവസാനം കുറ്റപത്രം സമർപ്പിക്കും. വിവാദ ലാപ്ടോപ്പ് ഹാജരാക്കാത്തതിനാൽ തെളിവ് നശിപ്പിച്ചുവെന്ന കുറ്റംകൂടി ചുമത്തിയാവും കുറ്റപത്രം സമർപ്പിക്കുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷ് പറഞ്ഞു.
കുറ്റപത്രം തയ്യാറാക്കുന്നതിന്റെ അവസാന ജോലികൾ നടന്നുവരികയാണ്. എത്രയും വേഗം കുറ്റപത്രം കോടതിയിലെത്തിക്കാനാണ് പൊലീസിന്റെ ശ്രമം. അതേസമയം കേസ് തേയ്ച്ചുമാച്ചുകളയാൻ ഇപ്പോഴും പൊലീസിന്റെ മേൽ സമ്മർദ്ദം ഏറിവരികയാണ്.
കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ അന്വേഷണ സംഘം സർക്കാരിനോട് ശുപാർശചെയ്തുകഴിഞ്ഞു. പ്രമുഖരായ മൂന്ന് അഭിഭാഷകരുടെ പാനൽ ആണ് അന്വേഷണസംഘം സമർപ്പിച്ചിട്ടുള്ളത്.
കന്യാസ്ത്രീക്കെതിരെ അച്ചടക്ക നടപടി രേഖപ്പെടുത്താൻ ഉപയോഗിച്ച ലാപ്‌ടോപ്പുകൾ ഹാജരാക്കാതിരുന്നതിനെ തുടർന്നു ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ തെളിവു നശിപ്പിക്കൽ കുറ്റം കൂടി ചുമത്തും. ലാപ്‌ടോപ് ഏതാണെന്ന് കണ്ടെത്താനായില്ലെന്ന് ബിഷപ് ഫ്രാങ്കോ മറുപടി നൽകിയ സാഹചര്യത്തിലാണു കുറ്റപത്രത്തിൽ പുതിയ വകുപ്പുകൾ ചേർക്കാനുള്ള തീരുമാനം.
തെളിവ് നശിപ്പിച്ചതിന് ബിഷപ്പിന്റെ ജാമ്യം റദ്ദാക്കാനും സാദ്ധ്യതയുണ്ട്.
ഉത്തരവിന്റെ പകർപ്പും മറ്റും ബിഷപ് ഫ്രാങ്കോ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാക്കിയെങ്കിലും ലാപ്‌ടോപ്പിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ബിഷപ്പിനെതിരെ പരാതി നല്കിയതിനു ശേഷമാണ് ഫ്രാങ്കോ കന്യാസ്ത്രീക്കെതിരെ നടപടി സ്വീകരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ലാപ്ടോപ്പ് കിട്ടുന്ന മുറയ്ക്ക് ഹാജരാക്കാമെന്നാണ് ശനിയാഴ്ച ഹാജരായ ഫ്രാങ്കോ ഡിവെ.എസ്.പിയോട് പറഞ്ഞത്.