murder
murder

തിരുവനന്തപുരം: അഞ്ചംഗ അക്രമി സംഘത്തിന്റെ ക്രൂര മർദ്ദനത്തിനിരയായ മദ്ധ്യവയസ്‌കനെ വീട്ടിലെ ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചുവേളി-വെട്ടുകാട് റോഡിൽ ടൈറ്റാനിയം കമ്പനിക്ക് സമീപം കടൽ തീരത്ത് താമസിക്കുന്ന കുരിശപ്പനെന്ന് വിളിക്കുന്ന ജെറിഫൈയാണ് (56) കൊല്ലപ്പെട്ടത്. അയൽവാസികളിൽ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ അക്രമികളെ വലിയതുറ പൊലിസ് കസ്റ്റഡിയിലെടുത്തു. കൊച്ചുവേളി സ്വദേശികളായ സുജിത്, ലിജോ, ജോൺപോൾ, പീറ്റർ ഷാനു, ചില്ലു എന്നിവരാണ് കസ്റ്റഡ‌ിയിലുള്ളത്.

ഇന്നലെ രാവിലെയാണ് നഗ്നമായ നിലയിൽ മൃതദേഹം കാണപ്പെട്ടത്. ഞായറാഴ്ച രാത്രി ജെറിഫൈയും അഞ്ചംഗ സംഘവുമായി വാക്കേറ്റവും അടിപിടിയും ഉണ്ടായതായി പൊലിസ് പറഞ്ഞു. സംഘർഷത്തിനിടെ പരിക്കേറ്റ സുജിത്തിന്റെ അമ്മ ഷീല തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ആഴ്ച പ്രദേശവാസികളായ ചില യുവാക്കളും ജെറിഫൈയുമായുണ്ടായ വാക്കേറ്റത്തിന്റെ തുടർച്ചയായിരുന്നു ഞായറാഴ്ചത്തെ സംഭവം. മർദ്ദനത്തിനിരയായി അവശനിലയിലായ ജെറിഫൈയെ വീട്ടിലെ ഷെഡ്ഡിൽ ഉപേക്ഷിച്ച് അക്രമിസംഘം കടന്നതാണെന്ന് പൊലീസ് പറഞ്ഞു. ശരീരമാസകലം മുറിവുകളുണ്ട്.

ഭാര്യയും മകനുമായി പിണങ്ങിക്കഴിയുന്ന ജെറിഫൈ ഏറെക്കാലമായി ഇവിടെ തനിച്ചാണ് താമസം. ഇന്നലെ രാവിലെ അയൽവാസികളാണ് ജെറിഫൈ അനക്കമില്ലാതെ കിടക്കുന്നത് കണ്ട് വിവരം വലിയതുറ പൊലീസിനെ അറിയിച്ചത്. പൊലീസെത്തി മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.