satalite-phone

തിരുവനന്തപുരം:മത്സ്യത്തൊഴിലാളികൾക്ക് 'നാവിക്' ഉപകരണങ്ങളും സാറ്റലൈറ്റ് ഫോണും ലഭ്യമാക്കാനുളള 25.36 കോടിയുടെ പദ്ധതി മന്ത്രിസഭായോഗം അംഗീകരിച്ചു.

തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് (ഓഖി ഫണ്ട്) വിനിയോഗിക്കും.

12 നോട്ടിക്കൽ മൈലിൽ കൂടുതൽ പോകുന്ന 15,000 യാനങ്ങൾക്കാണ് നാവിക് ഉപകരണം.

1500 കിലോമീറ്റർ പരിധിയുള്ള നാവിക് മുഖേന ചുഴലിക്കാറ്റ്, സുനാമി, ഭൂചലനം, കാലാവസ്ഥാ വ്യതിയാനം, അന്താരാഷ്ട്ര അതിർത്തി, മത്സ്യബന്ധന മേഖല എന്നിവയെ പറ്റി സന്ദേശം നൽകാം. രക്ഷാപ്രവർത്തനം എളുപ്പമാക്കാനും കടലിലെ അപകടങ്ങൾ കുറയ്‌ക്കാനും നാവിക് ഫലപ്രദമാണ്.ഐ.എസ്.ആർ.ഒ സാങ്കേതികവിദ്യയിൽ കെൽട്രോൺ ആണ് നാവിക് നിർമ്മിക്കുന്നത്.

15,000 ഉപകരണങ്ങൾക്ക് 15.93 കോടിയാണ് ചെലവ്.

ബി.എസ്.എൻ.എൽ സഹകരണത്തോടെ 1000 പേർക്ക് സാറ്റലൈറ്റ് ഫോണുകൾ നൽകും. ആഴക്കടൽ മത്സ്യത്തൊഴിലാളികൾക്ക് ആശയവിനിമയത്തിനും രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും ഇത് പ്രയോജനപ്പെടും.

 ഒരു യൂണിറ്റിന് 94,261 രൂപയാണ് വില. മൊത്തം 9.43 കോടി ചെലവാകും. ഓരോ തൊഴിലാളിയും 1500 രൂപ നൽകണം.

ഓഖി ദുരന്തത്തിൽ മത്സ്യബന്ധനോപാധികൾ പൂർണമായി നഷ്ടപ്പെട്ട എട്ട് പേർക്കും ഭാഗികമായി നഷ്ടപ്പെട്ട 81 പേർക്കുമായി 1.78 കോടി രൂപ നൽകും.

 40,000 മത്സ്യത്തൊഴിലാളികൾക്ക് ലൈഫ് ജാക്കറ്റ് വാങ്ങാൻ 6.10 കോടിയുടെ പദ്ധതിയും അംഗീകരിച്ചു. ലൈഫ് ജാക്കറ്റിന് ഓരോ തൊഴിലാളിയും 250 രൂപ നൽകണം.

കോഴിക്കോട് ജില്ലയിൽ ഓഖി ദുരന്തത്തിൽ മത്സ്യബന്ധനോപാധികൾ ഭാഗികമായി നഷ്ടപ്പെട്ട പുത്തൻപുരയിൽ മെഹമൂദിന് 1.48 ലക്ഷം നൽകും.