sabarimala-women-entry-

തിരുവനന്തപുരം: മണ്ഡല- മകരവിളക്ക് കാലത്ത് തന്ത്രപരമായി നീങ്ങാൻ സംസ്ഥാനസർക്കാർ നീക്കം. സർവകക്ഷി സമവായ സാദ്ധ്യതയിലേക്ക് നീങ്ങാമെന്ന ധാരണയിൽ നാളെ രാവിലെ 11 മണിക്ക് സർക്കാർ സർവകക്ഷിയോഗം വിളിച്ചു.

യുവതീപ്രവേശനം അനുവദിച്ചത് സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലാത്ത സ്ഥിതിക്ക് വിധി നടപ്പാക്കുകയെന്ന നിലപാടുമായി മുന്നോട്ട് പോകാൻ സർക്കാർ നിർബന്ധിതരാവുന്നുണ്ട്. എങ്കിലും ഹർജികൾ കോടതി കേൾക്കാൻ തീരുമാനിച്ച സ്ഥിതിക്ക് 'കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം' എന്ന നില കൈവന്നിട്ടുണ്ടെന്ന വാദം നിയമകേന്ദ്രങ്ങളിലുണ്ട്. എന്നാൽ വിധി നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യസാദ്ധ്യത നിലനിൽക്കുമെന്നും

നിയമകേന്ദ്രങ്ങളിൽ അഭിപ്രായമുണ്ട്. ഇത്തരം വ്യാഖ്യാനങ്ങൾ ആശയക്കുഴപ്പങ്ങളുയർത്തുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രതികരണവും ശ്രദ്ധേയമായി. വിധി സ്റ്റേ ചെയ്തിട്ടില്ല എന്ന് കോടതി പറഞ്ഞതിന് മറ്റെന്തെങ്കിലും അർത്ഥമുണ്ടോയെന്ന് നിയമപരമായി പരിശോധിക്കട്ടെയെന്ന് അദ്ദേഹം പറയുകയുണ്ടായി. അഡ്വക്കേറ്റ് ജനറലിനോട് സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്.

ഭരണഘടനയിലെ മൗലികാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന സുപ്രധാനവിധിയിൽ നിന്ന് സുപ്രീംകോടതി പിറകോട്ട് പോവില്ലെന്ന നിഗമനത്തെ ശരിവയ്ക്കുന്നതായി ഇന്നലെ കോടതിയെടുത്ത തീരുമാനം. പുനഃപരിശോധനാ ഹർജികൾ പരിഗണനയ്ക്കെടുക്കണോ വേണ്ടയോ എന്ന കാര്യത്തിലൊരു തീരുമാനം മാത്രമാണ് ഇന്നലെ സർക്കാരടക്കം എല്ലാവരും പ്രതീക്ഷിച്ചത്. അതുതന്നെ സംഭവിച്ചു.

രാഷ്ട്രീയമായും ഭരണഘടനാപരമായും വിധിയോട് യോജിച്ച് നിന്ന സർക്കാരിന് അതുകൊണ്ടുതന്നെ സ്വന്തം നിലപാട് ശരിയെന്ന് ബോദ്ധ്യപ്പെടുത്താൻ ഉപകരിക്കുന്നതായി കോടതി തീരുമാനം. ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാൻ തീരുമാനിച്ചത് രാഷ്ട്രീയവിജയമായി അവകാശപ്പെടുന്ന യു.ഡി.എഫ്, ബി.ജെ.പി നേതൃത്വങ്ങളാകട്ടെ, ഇക്കാര്യത്തിൽ ഇനി സർക്കാർ വിവേചനപരമായി നീങ്ങണമെന്ന് വാദിച്ച് രംഗത്തെത്തി. ഇനിയും പിടിവാശി സർക്കാർ ഉപേക്ഷിച്ച് പഴയ നില തുടരണമെന്നാണ് ആവശ്യം.

വിധി സ്റ്റേ ചെയ്തിട്ടില്ലെന്ന് കോടതി അടിവരയിട്ട് പറഞ്ഞ സ്ഥിതിക്ക് സർക്കാരിന് ഇനി ഇതുമായി മുന്നോട്ട് പോയേ മതിയാവൂ. അതേസമയം, പ്രതിപക്ഷമുയർത്തിയ രാഷ്ട്രീയാവശ്യങ്ങൾ സൃഷ്ടിക്കുന്ന സംശയങ്ങൾ ദൂരീകരിക്കുകയും വേണം. കോടതി കേൾക്കുന്നത് വരെ വിധി നടപ്പാക്കിയല്ലേ മതിയാവൂ എന്ന് നിയമമന്ത്രി എ.കെ. ബാലൻ പറഞ്ഞതും വിധിയെന്തായാലും സർക്കാർ നടപ്പാക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞതുമെല്ലാം ഇതോട് ചേർത്തുവായിക്കണം.

ആചാരങ്ങൾക്ക് കോട്ടം തട്ടാതെ വിവേകപൂർവമായ തീരുമാനം സർക്കാരെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന എൻ.എസ്.എസ് നേതൃത്വത്തിന്റെ പ്രതികരണം, വിധി നടപ്പാക്കൽ ഇനിയും പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നതിന്റെ സൂചനയാണ്. സർവകക്ഷിയോഗത്തോടുള്ള പ്രതിപക്ഷത്തിന്റെയടക്കം സമീപനവും കണ്ടറിയണം. അതുകൊണ്ടുതന്നെ ഇനിയങ്ങോട്ടും സർക്കാരിന് കാര്യങ്ങൾ അത്ര സുഗമമല്ല.

യുവതികൾക്ക് ഈ സീസണിൽ വിലക്കില്ലെന്ന് നിയമവിദഗ്ദ്ധർ

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി സ്റ്റേ അനുവദിച്ചിട്ടില്ലാത്തതിനാൽ മണ്ഡല - മകരവിളക്ക് സീസണിൽ വനിതകൾക്ക് മല ചവിട്ടാനും ദർശനം നടത്താനും നിയമപരമായി വിലക്കില്ല. സെപ്തംബർ 28 ലെ അഞ്ചംഗ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യുന്നില്ലെന്ന് ഇന്നലെ സുപ്രീംകോടതി സംശയത്തിനിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. ആ നിലയ്ക്ക് ശബരിമലയിൽ യുവതീ പ്രവേശനത്തിന് നിയമപരമായ തടസമില്ലെന്ന് അഭിഭാഷകരടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്നു.

 അഡ്വ. കാളീശ്വരം രാജ് (സുപ്രീംകോടതി അഭിഭാഷകൻ)

ഭരണഘടനാ ബെഞ്ചിന്റെ വിധി നിലനിൽക്കുന്നു. യുവതികൾക്ക് ശബരിമലയിൽ പ്രവേശിക്കാൻ അവകാശമുണ്ട്. ഇതിന് അവർ ആവശ്യപ്പെട്ടാൽ സുരക്ഷയും സൗകര്യവും ഒരുക്കാനുള്ള ബാദ്ധ്യത സർക്കാരിനുമുണ്ട്. സ്റ്റേ ഇല്ലെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. മണ്ഡല- മകര വിളക്ക് സീസണിൽ യുവതികൾ മല ചവിട്ടിയാൽ ജനുവരി 22ന് ഹർജികൾ പരിഗണിക്കുന്നതിൽ അർത്ഥമുണ്ടോയെന്ന ചോദ്യത്തിന് പ്രസക്തിയില്ല. ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാമെന്ന് കോടതി ഇതിനകം തന്നെ വിധി പറഞ്ഞുകഴിഞ്ഞു. ഇതിനെതിരായ ഹർജിയിൽ സ്റ്റേയുമില്ല. ആ നിലയ്ക്ക് കോടതിയുടെ നിലപാട് ഇക്കാര്യത്തിൽ വ്യക്തമാണ്. യുവതികൾക്ക് വിലക്ക് ഏർപ്പെടുത്തിയ 1991 ലെ ഹൈക്കോടതി വിധിയാണ് പാലിക്കേണ്ടതെന്ന് ചില കേന്ദ്രങ്ങളിൽ നിന്ന് അഭിപ്രായമുണ്ടാകുന്നുണ്ട്. അതു തെറ്റാണ്. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയാണ് പാലിക്കേണ്ടത്.

 അഡ്വ. ശിവൻ മഠത്തിൽ (പ്രമുഖ അഭിഭാഷകൻ)

ശബരിമലയിലെ യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ലെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് സുപ്രീംകോടതിയുടെ സെപ്തംബർ 28 ലെ വിധി തുടരണം.1957 ലെ ഏഴംഗ ബെഞ്ച് ആചാരാനുഷ്ഠാന പ്രശ്നങ്ങളിൽ കോടതി ഇടപെടരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ പോലും ഇടപെടരുതെന്നാണ്. ഇതു നിലനിൽക്കെയാണ് ഇവിടെ ആചാരാനുഷ്ഠാനങ്ങൾ പരിഗണിച്ചത്. ഇതുകൂടി പുതിയ ഹർജികളിൽ പരിഗണിക്കേണ്ടതുണ്ട്. എന്നാലും സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം നിലനിൽക്കും. ഉദാഹരണത്തിന് ചില കേന്ദ്രങ്ങളിൽ സസ്യഭക്ഷണം മാത്രമേ പാടുള്ളൂവെന്നിരിക്കെ മാംസഭക്ഷണം വേണമെന്നും മൗലികാവകാശമാണെന്നും വാദിച്ച് കോടതിയെ സമീപിച്ചാൽ ഭരണഘടനാപരമായ അവകാശം നിലനിൽക്കും. പക്ഷേ, ചില നിയന്ത്രണങ്ങൾക്കു വിധേയമായിരിക്കുമെന്നു മാത്രം.