തിരുവനന്തപുരം : തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ജലജ് സക്‌സേനയുടെ അപരാജിത സെഞ്ച്വറിയുടെ (127 നോട്ടൗട്ട് ) മികവിൽ ആന്ധ്രയ്ക്കെതിരെ കേരളം മികച്ച സ്കോറിലേക്ക് നീങ്ങുന്നു.
ആദ്യ ഇന്നിംഗ്സിൽ 254ന് ആൾ ഒൗട്ടായ ആന്ധ്രയ്ക്കെതിരെ രണ്ടാംദിനം കളിനിറുത്തുമ്പോൾ 227/1 എന്ന നിലയിലാണ് കേരളം. 28 റൺ കൂടി നേടിയാൽ കേരളത്തിന് ലീഡ് ലഭിക്കും. അരുൺ കാർത്തിക്കിനൊപ്പം (56), ഒാപ്പണിംഗിനിറങ്ങിയ ജലജ് സക്‌സേന ഒാപ്പണിംഗിൽ 139 റൺസാണ് കൂട്ടിച്ചേർത്തത്. കളിനിറുത്തുമ്പോൾ 34 റൺസുമായി രോഹൻ പ്രേമാണ് ജലജിന് കൂട്ട്.
ആദ്യദിനം 225/8 എന്ന നിലയിലായിരുന്ന ആന്ധ്ര ഇന്നലെ 29 റൺസ് കൂടി ചേർത്തശേഷം ആൾ ഒൗട്ടാവുകയായിരുന്നു ഷൊയ്ബ് ഖാൻ (18), ബി. അയ്യപ്പ (14) എന്നിവരാണ് ഇന്നലെ പുറത്തായത്. ബേസിൽതമ്പിയാണ് ഷൊയ്ബിനെ പുറത്താക്കിയത്. അയ്യപ്പയെ സന്ദീപ് വര്യരും പുറത്താക്കി. മത്സരത്തിൽ ബേസിൽ തമ്പി മൂന്ന് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. സന്ദീപ് രണ്ടും ആദ്യദിനത്തിൽ ഇടംകയ്യൻ സ്പിന്നർ അക്ഷയ് കെ.സി. നാലുവിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. ജലജ് സക്‌സേന ഒരു വിക്കറ്റും നേടി.
അന്യസംസ്ഥാന താരങ്ങളെ ഒാപ്പണിംഗിനിറക്കിയ കേരളം ആഗ്രഹിച്ച തുടക്കമാണ് ലഭിച്ചത്. 38-ാം ഒാവറിലാണ് ആന്ധ്രയ്ക്ക് ഒാപ്പണിംഗ് സഖ്യത്തെ തകർക്കാൻ കഴിഞ്ഞത്. 125 പന്തുകൾ നേരിട്ട് എട്ട് ബൗണ്ടറികൾ പറത്തിയ അരുൺ കാർത്തികിനെ ഷൊയ്ബ് ഖാൻ എൽ.ബിയിൽ കുരുക്കുകയായിരുന്നു. തുടർന്ന് സ്റ്റംപെടുക്കുംവരെ ജലജും രോഹനും ബാറ്റുചെയ്തു. 217 പന്തുകൾ നേരിട്ട ജലജ് സക്‌സേന 11 ഫോറുകളടക്കമാണ് 127 റൺസിലെത്തിയത്.
സക്‌സസ് സേന
മദ്ധ്യപ്രദേശുകാരനായ ജലജ് സക്‌സേനയുടെ 16-ാമത് ഫസ്റ്റ് ക്ളാസ് സെഞ്ച്വറിയാണ് ഇന്നലെ തുമ്പയിൽ പിറന്നത്
. 2005 ൽ കേരളത്തിനെതിരെ മദ്ധ്യപ്രദേശിനുവേണ്ടിയാണ് ജലജ് ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്
മികച്ച ആൾ റൗണ്ടറായ ജലജ് ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ 265 വിക്കറ്റുകളും സ്വന്തമാക്കിക്കഴിഞ്ഞു.