തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്തിലേക്ക് നീങ്ങാൻ 48 മണിക്കൂർ ശേഷിക്കെ, ഇന്ന് കൂടുന്ന സർവകക്ഷിയോഗത്തിന്റെ ഫലശ്രുതിയെന്താകുമെന്നതിൽ രാഷ്ട്രീയവൃത്തങ്ങളിൽ ആകാംക്ഷ. വിധി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിനാൽ പിറകോട്ട് പോക്ക് നിയമപരമായും രാഷ്ട്രീയമായും സർക്കാരിന് സാദ്ധ്യമാവില്ല. കോടതിയലക്ഷ്യ സാദ്ധ്യതയും നിലനിൽക്കുകയാണ്.
എന്നാൽ, യു.ഡി.എഫും ബി.ജെ.പിയും നിലപാട് തിരുത്താതെ നിൽക്കുന്നത് പ്രതിസന്ധിയുമാണ്. കോടതി എന്ത് പറഞ്ഞാലും ഒരു യുവതിയെയും കടത്തില്ലെന്നാണ് ബി.ജെ.പി നേതാക്കളുടെ ഇന്നലത്തെ പ്രതികരണം. ശബരിമലയെ സംഘർഷഭൂമിയാക്കാതെ സർവകക്ഷിയോഗം എല്ലാ വശങ്ങളും തുറന്ന മനസോടെ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് നേതാക്കളും പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ശബരിമലവിഷയത്തെ സജീവമാക്കി നിറുത്താനാണ് ബി.ജെ.പി നീക്കം.
മണ്ഡല- മകരവിളക്ക് കാലം 65 ദിവസം നീളുന്ന ദൈർഘ്യമേറിയ കാലയളവാണ്. ഇത്രയും കാലം സർക്കാർ കനത്ത സുരക്ഷാബന്തവസ് ഒരുക്കുന്നതിന് പ്രായോഗികമായ വെല്ലുവിളികളേറെ. ദീർഘകാലം സമരം കൊണ്ടുപോകുകയെന്ന വെല്ലുവിളി സമരമുഖത്തുള്ളവർക്കുമുണ്ട്.
ഏതെങ്കിലും തരത്തിലുള്ള പിറകോട്ട് പോക്കുണ്ടായാൽ, ഇപ്പോഴത്തെ പുരോഗമനനിലപാടിൽ പ്രതീക്ഷയർപ്പിച്ച് സർക്കാരിനൊപ്പം നിൽക്കുന്ന വിഭാഗങ്ങളെ അതൃപ്തരാക്കിയേക്കാം. വിധി നടപ്പാക്കിയേ അടങ്ങൂവെന്ന് മുഖ്യമന്ത്രി വാദിച്ചാൽ സർവകക്ഷിയോഗത്തിൽ നിന്നിറങ്ങിപ്പോയി വാർത്തയാക്കലടക്കമുള്ള നീക്കങ്ങളാണ് പ്രതിപക്ഷകക്ഷികൾ ആലോചിക്കുന്നത്.
സർക്കാരിന്റെ സാദ്ധ്യത:
1. ക്രമസമാധാനപ്രശ്നങ്ങൾ യുവതികളെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തി തുടക്കത്തിലേ പിന്തിരിപ്പിക്കാൻ ശ്രമിക്കുക.
2.പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി തെളിവുകളോടെ കോടതിയിൽ സാവകാശം തേടുക.
3. സർക്കാരല്ലാതെ ദേവസ്വംബോർഡിനെക്കൊണ്ട് സാവകാശം തേടിക്കുക.
4. വിധി നടപ്പാക്കലുമായി മുന്നോട്ട് പോവുക.
പ്രതീക്ഷിക്കാവുന്ന തിരിച്ചടി:
1. സൗകര്യക്കുറവ് ഇപ്പോൾ ചൂണ്ടിക്കാട്ടിയാൽ അത് രക്ഷപ്പെടാനുള്ള വാദഗതിയായി കോടതി വിലയിരുത്താം.
2. യുവതികൾ കോടതിയലക്ഷ്യ ഹർജികളുമായി പോയാലും തിരിച്ചടി.
.