തിരുവനന്തപുരം: ശ്രീപദ്മനാഭക്ഷേത്രത്തിൽ ഭക്തിനിർഭരമായ ആറാട്ടോടെ അല്പശി ഉത്സവത്തിന് സമാപനമായി. ഇന്നലെ വൈകിട്ട് നാലരയോടെ ആരംഭിച്ച ആറാട്ട് ചടങ്ങുകൾ രാത്രി പത്തോടെയാണ് സമാപിച്ചത്. പദ്മനാഭസ്തുതികളുമായി ഭക്തർ ആറാട്ടു ഘോഷയാത്രയെ അനുഗമിച്ചു. ഘോഷയാത്ര കടന്നുപോയ വഴികളിൽ വിളക്ക് തെളിച്ചും നിറപറ ഒരുക്കിയും ഭക്തർ വിഗ്രഹങ്ങളെ തൊഴുകൈയോടെ സ്വീകരിച്ചു. ദീപാരാധന ചടങ്ങുകൾക്ക് ശേഷമാണ് എഴുന്നള്ളത്ത് ചടങ്ങുകൾ ആരംഭിച്ചത്. പോറ്റിമാർക്ക് വാളും കോടിയും നൽകിയശേഷം ഗരുഡവാഹനത്തിൽ ശ്രീപദ്മനാഭസ്വാമിയെയും നരസിംഹമൂർത്തിയെയും ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിച്ചു. ശ്രീകോവിൽ വലംവച്ച് കൊടിമരച്ചുവട്ടിൽ ദീപാരാധന നടത്തി. പടിഞ്ഞാറെ നടവഴി പുറത്തിറങ്ങി. ഘോഷയാത്ര പുറത്തേക്ക് ഇറങ്ങുന്നത് കാത്ത് വൻ ജനാവലി പടിഞ്ഞാറേകോട്ടയിൽ ഉണ്ടായിരുന്നു. വായ്ക്കുരവകളും പദ്മനാഭസ്തുതികളും ഉയർന്നു. ഘോഷയാത്രയുടെ വരവ് അറിയിച്ചുകൊണ്ട് പെരുമ്പറകൾ കൊട്ടി. ആന എഴുന്നള്ളിപ്പായിരുന്നു മുന്നിൽ നീങ്ങിയത്. കോൽക്കാരും കുന്തക്കാരും വാൾക്കാരും ആയുധധാരികളായ പൊലീസും റവന്യൂ വകുപ്പ് ജീവനക്കാരും അകമ്പടിയേകി. ഭക്തരും അനുഗമിച്ചു. 24 കിഴ്ശാന്തിമാരാണ് ഗരുഡവാഹനം തോളിലേറ്റിയത്. ക്ഷേത്രസ്ഥാനീയൻ മൂലം തിരുനാൾ രാമവർമ ഉടവാളുമേന്തി വിഗ്രഹങ്ങൾക്ക് മുന്നിൽ നടന്നു. ഘോഷയാത്ര പടിഞ്ഞാറേകോട്ട കടന്നപ്പോൾ അത് അറിയിച്ചുകൊണ്ട് 21 ആചാരവെടികൾ മുടങ്ങി. വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിന്റെ റൺവേ മുറിച്ചുകടന്ന് ഘോഷയാത്ര ശംഖുംമുഖത്തെത്തി. തിരുവല്ലം പരശുരാമ ക്ഷേത്രത്തിന് പുറമെ മറ്റു നിരവധി ക്ഷേത്രങ്ങളിൽ നിന്നുള്ള വിഗ്രഹങ്ങളും ആനപ്പുറത്ത് അനുഗമിച്ചു. ശംഖുംമുഖം കൽമണ്ഡപത്തിലിറക്കി വച്ച വാഹനങ്ങളിൽ നിന്ന് വിഗ്രഹങ്ങൾ മണൽത്തിട്ടയിലെ വെള്ളിത്തട്ടങ്ങളിലേക്ക് മാറ്റി. തന്ത്രി തരണനല്ലൂർ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് പൂജകൾ നടന്നത്. പെരിയനമ്പി സഹകാർമ്മികനായി. മൂന്നുതവണ വിഗ്രഹങ്ങൾ സമുദ്രത്തിലാറാടിച്ചു. സമുദ്രതീർത്ഥാഭിഷേകവും മഞ്ഞൾപ്പൊടി കൊണ്ടുള്ള അഭിഷേകവും നടത്തി. പൂജ കഴിഞ്ഞ് പ്രസാദം ക്ഷേത്രസ്ഥാനിക്കും ഭക്തർക്കും വിതരണം ചെയ്തു. തിരിച്ചെഴുന്നള്ളത്ത് രാത്രിയോടെ ക്ഷേത്രത്തിലെത്തി. തന്ത്രിയുടെ നേതൃത്വത്തിൽ കൊടിയിറക്ക് പൂജയും നടന്നു. ഇന്ന് രാവിലെ ആറാട്ട് കലശം നടക്കും.