വർക്കല: വിനോദസഞ്ചാരകേന്ദ്രമായ പാപനാശത്ത് സീസൺ തുടങ്ങാനിരിക്കെ സാഹസിക ടൂറിസത്തിന് വിലങ്ങ് വീണു. കഴിഞ്ഞ 10 വർഷത്തിലേറെയായി സാഹസിക വിനോദ സഞ്ചാരത്തിന്റെ ഭാഗമായി നടന്നുവന്ന പാരാഗ്ലൈഡിംഗ് ഉൾപ്പെടെയുള്ള വിനോദങ്ങൾക്കാണ് പൊലീസ് വിലക്ക് ഏർപ്പെടുത്തിയത്. ഇത് വിനോദ സഞ്ചാര വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ബന്ധപ്പെട്ടവർ വിലയിരുത്തുന്നത്. ഫ്രാൻസ് സ്വദേശി ഓഹല്യാൻ സ്കോട്ട് എന്ന പൈലറ്റിന്റെ നേതൃത്വത്തിലാണ് പത്ത് വർഷമായി പാപനാശത്ത് പാരാഗ്ലൈഡിംഗ് പരിശീലനം നടന്നിരുന്നത്. അന്തർദ്ദേശീയ ലൈസൻസുള്ള ഇയാൾക്ക് ഈ രംഗത്ത് പതിനെട്ടു വർഷത്തെ പരിചയ സമ്പത്തുണ്ട്. എന്നാൽ അന്തർദ്ദേശീയ ലൈസൻസ് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. സംസ്ഥാനത്ത് ഇതിന് ലൈസൻസ് നൽകാനുള്ള സംവിധാനവുമില്ല. ഈ സാഹചര്യത്തിൽ പാരാഗ്ലൈഡിംഗ് ഉൾപ്പെടെയുള്ള സാഹസിക വിനോദങ്ങൾ പാപനാശം വിനോദ സഞ്ചാര മേഖലയിൽ നടത്താനാവാത്ത സ്ഥിതിയാണ്. പാരാഗ്ലൈഡിംഗ്, സർഫിംഗ്, കയാക്കിംഗ്, സ്റ്റാന്റപ്പ് പെഡൽ (എസ്.യു.പി) തുടങ്ങിയ സാഹസിക വിനോദങ്ങൾക്ക് അനുയോജ്യമാണ് പാപനാശം മേഖലയെന്ന് സതേൺ വ്യോമ കമാൻഡ് വിലയിരുത്തിയിട്ടുള്ളതാണ്. കാപ്പിൽ കടൽതീരത്തും കാപ്പിൽ കായലിലും വർഷാവർഷം സതേൺ വ്യോമകമാൻഡ് ജലസാഹസിക പരിശീലന ക്യാമ്പും പാരാഗ്ലൈഡിംഗ് ഉൾപ്പെടെയുളള സാഹസിക വിനോദ പരിശീലനവും നടത്തി വരാറുണ്ട്. ധാരാളം വിനോദസഞ്ചാരികൾ കഴിഞ്ഞ കാലങ്ങളിൽ പാപനാശത്ത് പാരാഗ്ലൈഡിംഗിലും സർഫിംഗിലും പരിശീലനം നടത്തി വന്നിട്ടുണ്ട്. ഈ വിനോദങ്ങളിൽ പരിശീലനം നേടാൻ മാത്രം ഇവിടെയെത്തിയ വിനോദ സഞ്ചാരികളുമുണ്ട്. കായിക്കര തീരത്താണ് പ്രധാനമായും കയാക്കിംഗ് പരിശീലനം നടക്കുന്നത്. സഞ്ചാരികൾക്ക് ഏറെ ഇഷ്ടമുളള സ്റ്റാന്റപ്പ് പെഡൽ എന്ന വിനോദ പരിപാടിക്ക് കാപ്പിൽ, അഞ്ചുതെങ്ങ് കായലുകൾ ഏറെ അനുയോജ്യമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഈ അനുകൂല ഘടകങ്ങൾ കണക്കിലെടുക്കാതെയാണ് പാപനാശം വിനോദസഞ്ചാര മേഖലയിൽ സാഹസിക ടൂറിസം അപ്പാടെ നിരോധിച്ചത്. അഡ്വഞ്ചർ ടൂറിസം വിലക്കുന്നത് വർക്കലയുടെ വിനോദ സഞ്ചാര സാദ്ധ്യതകൾക്ക് മങ്ങലേല്പിക്കുമെന്ന് ടൂറിസം വ്യവസായവുമായി ബന്ധപ്പെട്ടവർ പറയുന്നു. .