data-entry

തിരുവനന്തപുരം: അദ്ധ്യാപകർ പരിശീലനങ്ങൾക്കായി സ്‌കൂൾ വിട്ടുനിൽക്കുന്നതുമൂലം വിദ്യാർത്ഥികൾക്കുണ്ടാവുന്ന ക്ലാസ് നഷ്ടത്തിന് വിദ്യാഭ്യാസവകുപ്പ് പരിഹാരം കാണുന്നു. അദ്ധ്യയന ദിനങ്ങൾ നഷ്ടപ്പെടുത്താതെ ഇഷ്ടമുള്ള കോഴ്സ് തിരഞ്ഞെടുക്കാനും വിദഗ്ദ്ധരായ ഫാക്കൽറ്റികളുടെ സേവനം പ്രയോജനപ്പെടുത്താനും കഴിയുന്ന ഓൺലൈൻ പരിശീലന സംവിധാനമാണ് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്നത്.സ്‌കൂളുകൾ ഹൈടെക്കായി മാറുന്നതോടൊപ്പം വിവിധ മേഖലകളിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനങ്ങൾ സമാന്തരമായി നടത്തേണ്ട ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് കൂൾ (കൈറ്റ്സ് ഓപ്പൺ ഓൺലൈൻ ലേണിംഗ്) എന്ന പേരിലുള്ള സംവിധാനം ആവിഷ്‌കരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പരിപാടിയായിരിക്കും കൂൾ.

സംസ്ഥാനത്ത് അദ്ധ്യാപകർക്ക് പ്രൊബേഷൻ പൂർത്തിയാക്കുന്നതിന് 45മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ കോഴ്സ് പാസാകേണ്ടതുണ്ട്. നിലവിൽ 5000അദ്ധ്യാപകരാണ് ഇത്തരം കോഴ്സിനായി കൈറ്റിനെ സമീപിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഇതിനുതകുന്ന മൊഡ്യൂളുകൾ ഉൾപ്പെടുത്തിയായിരിക്കും കൂളിന്റെ ആദ്യപരിശീലനം.20 അദ്ധ്യാപകർക്ക് ഒരു മെന്റർ എന്ന രൂപത്തിൽ 2500 പേരെ ആദ്യബാച്ചിൽ ഉൾപ്പെടുത്തും.ആറാഴ്ച ദൈർഘ്യമുള്ള പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകും.


പഠനരീതി

ആദ്യ ദിവസം കോൺടാക്ട് ക്ലാസിനും അവസാന ദിവസം സ്‌കിൽ പ്രസന്റേഷനും പഠിതാവ് ഹാജരാകണം.മറ്റു ക്ലാസുകൾ ഓൺലൈൻ വഴിയായിരിക്കും.കോഴ്സിന്റെ ഭാഗമായി അസൈൻമെന്റുകൾ,ക്വിസുകൾ,ചർച്ചാഫോറം എന്നിവ ഉണ്ടായിരിക്കും.സംശയനിവാരണത്തിനായി 'കൂളി'ൽ പ്രത്യേക മെസേജിംഗ് ചാറ്റും ഉണ്ട്. പ്രവർത്തനങ്ങൾ പരിശീലിക്കുന്നതിന് സചിത്ര പഠനസഹായികൾ, വീഡിയോ ട്യൂട്ടോറിയലുകൾ, ചെക്ക് ലിസ്റ്റുകൾ തുടങ്ങിയവയും സജ്ജീകരിക്കും.പ്രവർത്തന വിശദാംശങ്ങളും ഡിജിറ്റൽ റിസോഴ്സുകളും ഡൗൺലോഡ് ചെയ്‌തെടുത്ത് ഇന്റർനെറ്റില്ലാതെ തന്നെ പരിശീലിക്കാം. എന്നാൽ അസൈൻമെന്റ് സമർപ്പണം, ഓരോ വാരാന്ത്യത്തിലുമുള്ള ലൈവ് ക്ലാസുകളിൽ പങ്കെടുക്കൽ എന്നിവ ഓൺലൈനായി ചെയ്യണം. www.kool.itschool.gov.inആണ് കൂളിന്റെ വെബ്‌സൈറ്റ്. ആദ്യ ബാച്ച് കോഴ്സ് ഡിസംബർ ആദ്യവാരം തുടങ്ങും.

പൊതുവിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനമായി മാറുന്നതിലെ പ്രധാന ചുവടുവയ്പായിരിക്കും 'കൂൾ' കോഴ്സ്.
-മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്