തിരുവനന്തപുരം: ശബരിമലയിൽ തീർത്ഥാടകരെ ദുരിതത്തിലാക്കിയ പൊലീസിന്റെ നിയന്ത്രണങ്ങളിൽ വ്യാപകമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ചില ഇളവുകൾ വരുത്താൻ സമ്മതിച്ചു. എന്നാൽ നടപ്പന്തലിൽ വിരിവയ്‌ക്കാനുള്ള നിയന്ത്രണം തുടരും.സന്നിധാനത്ത് കൂടുതൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കില്ല.
പമ്പയിൽ നിന്ന് മലകയറാൻ പകൽ വിലക്കുണ്ടാവില്ല. നിലവിൽ രാവിലെ പതിനൊന്നിന് നട അടയ്ക്കുന്നത് മുതൽ തുറക്കുന്ന മൂന്നു മണിവരെ യാത്ര അനുവദിച്ചിരുന്നില്ല. രാത്രി നട അടയ്ക്കാറായാൽ പമ്പയിൽ നിന്ന് വിടില്ല.
രാത്രി നിലയ്ക്കലിൽ എത്തുന്ന ഭക്തരെയും പമ്പയിലുള്ളവരെയും പുലർച്ചെ 3.15ന് തുടങ്ങുന്ന നെയ്യഭിഷേകത്തിൽ പങ്കെടുക്കാൻ കഴിയും വിധം ഒന്നര മണിക്കൂർ മുൻപ് കടത്തിവിടും. ഉച്ചയ്‌ക്ക് 12 വരെ നടക്കുന്ന നെയ്യഭിഷേകം ഭക്തരുടെ സൗകര്യം കണക്കിലെടുത്ത് 12.30 വരെ നീട്ടും. ഇത് സൂര്യോദയത്തിന് അനുസൃതമായിരിക്കും.
ഡി.ജി. പി ലോക്‌നാഥ് ബഹ്റയുമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ നടത്തിയ ചർച്ചയിലാണ് ധാരണയായത്. സന്നിധാനത്ത് ഭക്തർക്ക് ബുദ്ധിമുട്ടുമുണ്ടാകാൻ അനുവദിക്കില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
മറ്റ് ധാരണകൾ
മുറികൾ ബുക്ക് ചെയ്തവർക്ക് തങ്ങാൻ ബുദ്ധിമുട്ടുണ്ടാകില്ല. പ്രായമായവർക്കും, കുട്ടികളുമായി വരുന്നവർക്കും മുറികൾ നൽകുന്നതിൽ മുൻഗണനയുണ്ടാകും.
ഭക്തരുടെ ബുദ്ധിമുട്ടുകൾ അറിയിച്ചാൽ പരിഹരിക്കും.
പമ്പയിൽ ഉദ്യോഗസ്ഥർക്ക് 1650 മുറികൾ തയ്യാറാക്കും.
ഭക്തർക്കായി നിലവിലുള്ള 270 ടോയ്ലറ്റ് 350 ആയി കൂട്ടും.
നിലയ്ക്കലിൽ 600 ബയോ ടോയ്ലറ്റുകൾ സ്ഥാപിക്കും.
നിലയ്ക്കലിൽ 20,000 വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമൊരുക്കും.നിലവിൽ 15,000 വാഹനങ്ങൾക്കാണ് പാർക്കിംഗ്.