ശബരിമല: സന്നിധാനത്ത് അയ്യപ്പഭക്തർക്ക് വിശ്രമിക്കാൻ ദേവസ്വം ബോർഡ് വാടകയ്ക്ക് നൽകിയിരുന്ന മുറികൾ പൊലീസ് പൂട്ട് തകർത്ത് കൈക്കലാക്കി. വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് സൗകര്യമൊരുക്കാൻ നാല് മുറികളാണ് ബലാത്കാരമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അറിവോടെ പിടിച്ചെടുത്തത്. ദേവസ്വം അക്കോമഡേഷൻ ഓഫീസറോ എക്സി. ഓഫീസറോ അറിയാതെയാണ് മുറികൾ പൊലീസ് കൈക്കലാക്കിയത്.
പിൽഗ്രിം സെന്റർ ഒന്നിലെ (പി.സി-1) രണ്ടാം നിലയിലുള്ള 410, 411, 412, 414 എന്നീ മുറികളുടെ താഴ് തകർത്തശേഷം പുതിയ പൂട്ട് ഇട്ട് കൈവശപ്പെടുത്തുകയായിരുന്നു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ എക്സി. ഓഫീസറെ വിവരം അറിയിച്ചെങ്കിലും തുടർനടപടി സ്വീകരിക്കരുതെന്ന താക്കീത് എക്സി. ഓഫീസർക്ക് സന്നിധാനത്തിന്റെ സുരക്ഷാ ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥൻ നൽകി. ഈ മുറികളിൽ എത്രപേരാണ് താമസിക്കുന്നതെന്ന് വെളിപ്പെടുത്താൻ തയ്യാറാകാത്ത പൊലീസ് ഇവിടേക്ക് ഭക്തന്മാരോ ദേവസ്വം ഉദ്യോഗസ്ഥരോ ചെല്ലുന്നത് വിലക്കിയിട്ടുണ്ട്.
മാളികപ്പുറം ക്ഷേത്രത്തിന് പിൻഭാഗത്തായി പൊലീസിന് പ്രത്യേക ബാരക്കുകൾ ഉള്ളപ്പോഴാണ് സന്നിധാനം നടപ്പന്തലിന് സമീപമുള്ള കെട്ടിടത്തിലെ ഒരു നില പൊലീസ് കൈക്കലാക്കി വച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ദേവസ്വം വിജിലൻസും മൗനം പാലിക്കുകയാണ്.