തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിൽ നിന്ന് വ്യാജ ബില്ലുകൾ ഉപയോഗിച്ച് കേരളത്തിലേക്ക് നികുതിയടയ്ക്കാതെ ഗ്രാനൈറ്റ് കടത്തുന്നത് കണ്ടെത്താൻ സംസ്ഥാന വ്യാപകമായി വിജിലൻസ് മിന്നൽ പരിശോധന നടത്തി . ഡയറക്ടർ ബി.എസ്. മുഹമ്മദ് യാസിന് ലഭിച്ച വിവരത്തെ തുടർന്നായിരുന്നു പരിശോധന.
നഞ്ചൻകോട്ട് നിന്ന് കയറ്റുന്ന ഗ്രാനൈറ്റ് ലോഡിന് മൂന്ന് ശതമാനം നികുതി കൊടുത്താൽ ബംഗളൂരുവിനടുത്തെ മകിടിയിൽ നികുതിയടച്ച ബിൽ ലോറിക്കാർക്ക് ലഭിക്കും. മരിച്ചയാളുടെ പേരിലുള്ള ടിൻ നമ്പർ ഉപയോഗിച്ചാണ് ഈ വ്യാജ ബില്ലുണ്ടാക്കുന്നത്. ഇതോടൊപ്പം വ്യാജ ഇ-വേ ബില്ലും ഉപയോഗിച്ചാണ് ഗ്രാനൈറ്റ് കടത്തുന്നത്. 'ചൈന ബിൽ' എന്നറിയപ്പെടുന്ന ഇത്തരം വ്യാജ ബില്ലുകൾ സംസ്ഥാന സർക്കാരിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കുന്നു. ബന്ധപ്പെട്ട വകുപ്പുകൾ കാര്യമായ പരിശോധന നടത്തുന്നില്ലെന്നാണ് വിജിലൻസ് വിലയിരുത്തൽ.
സംസ്ഥാനത്തുടനീളം 30 സംഘങ്ങളാണ് മിന്നൽ പരിശോധനയിൽ പങ്കെടുത്തത്. നിരവധി വാഹനങ്ങളുടെ ഇ-വേ ബിൽ സെയിൽടാക്‌സ് വിഭാഗം പരിശോധിച്ച് അനുമതി നല്കിയിട്ടില്ലെന്ന് കണ്ടെത്തി. ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിലെ പരിശോധനയിൽ ബില്ല് ഇല്ലാതെയും നികുതി അടയ്ക്കാതെയും, അമിത ഭാരം കയറ്റിയും വന്ന തടിലോറികളും അലമാരയുൾപ്പെടെ കയറ്റി വന്ന വാഹനങ്ങളും പിടികൂടി. പിഴയൊടുക്കാൻ തയ്യാറായ വാഹനങ്ങൾക്ക് സെയിൽ ടാക്‌സ് സ്‌ക്വാഡ് എത്തി രസീത് നൽകി. പാലക്കാട്ട് നടത്തിയ പരിശോധനയിൽ ഇ-വേ ബില്ലിൽ കാണിച്ചതിനെക്കാൾ കൂടുതൽ ഗ്രാനൈറ്റ് കടത്തുന്നതായും കണ്ടെത്തി.