തിരുവനന്തപുരം: സംസ്ഥാനത്ത് ആട്ടോറിക്ഷ, ടാക്സി ചാർജ് അടുത്ത മാസം വർദ്ധിപ്പിക്കും. ആട്ടോറിക്ഷ മിനിമം ചാർജ് 20 രൂപയിൽ നിന്ന് 25 രൂപയായും ടാക്സി ചാർജ് 150ൽ നിന്ന് 175 രൂപയായും ഉയർത്തുമെന്നറിയുന്നു.
ആട്ടോ മിനിമം ചാർജ് മുപ്പതും ടാക്സിയുടേത് ഇരുന്നൂറും ആക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. കിലോമീറ്റർ ചാർജ് 12, 15 രൂപയായി നിശ്ചയിക്കണമെന്നും ശുപാർശയുണ്ട്. റിപ്പോർട്ട് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ധനകാര്യ വകുപ്പിന്റെ പരിഗണനയ്ക്ക് വിട്ടു. അടുത്ത മന്ത്രിസഭാ യോഗം റിപ്പോർട്ട് പരിഗണിച്ചേക്കും.
നിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ട് ആട്ടോ, ടാക്സി തൊഴിലാളികൾ 18 മുതൽ നടത്താനിരുന്ന പണിമുടക്ക് മന്ത്രി എ.കെ. ശശീന്ദ്രനുമായി നടത്തിയ ചർച്ചയെ തുടർന്ന് പിൻവലിച്ചിരുന്നു. അടുത്ത മാസം ചാർജ് വർദ്ധന എന്ന ഉറപ്പാണ് മന്ത്രി നൽകിയത്. 2014 ഒക്ടോബർ ഒന്നിനാണ് ഏറ്റവും ഒടുവിൽ ആട്ടോ- ടാക്സി നിരക്ക് വർദ്ധിപ്പിച്ചത്.
''ജനത്തിന് ഭാരമാകാത്ത വിധത്തിലാകും ചാർജ് വർദ്ധന. അന്തിമ തീരുമാനം മന്ത്രിസഭാ യോഗത്തിന്റേതായിരിക്കും ".
- മന്ത്രി എ.കെ. ശശീന്ദ്രൻ