തിരുവനന്തപുരം: വർഗീയ ഫാസിസ്റ്റ് ഭരണം നടത്തുന്ന ബി.ജെ.പി സർക്കാരിനെ നീക്കാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള മതേതര രാഷ്ട്രീയ പാർട്ടികളുടെ മുന്നണിക്കേ കഴിയുകയുള്ളൂവെന്ന് ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഭരണത്തിൽ തുടരാൻ ഇടതു പാർട്ടികൾ കാരണമാകരുതെന്നും ആർ.എസ്.പി സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗത്തിൽ അദ്ദേഹം പറഞ്ഞു.
ഉദാരീകരണ സാമ്പത്തിക നയത്തെ പിന്തുണച്ചെന്ന പേരിലാണ് കോൺഗ്രസ് മുന്നണിയിൽ നിന്ന് വിട്ടുനിൽക്കാൻ സി.പി.എം തീരുമാനിച്ചത്. ഉദാരീകരണത്തെ പിന്തുണയ്ക്കാത്ത ഒരു പാർട്ടിയും രാജ്യത്തില്ല. ബംഗാളിലെ സി.പി.എം മുഖ്യമന്ത്രിമാരായിരുന്ന ജ്യോതിബാസുവും ബുദ്ധദേവ് ഭട്ടാചാര്യയും ഉദാരീകരണത്തെ പിന്തുണിച്ചിട്ടുണ്ട്. കോൺഗ്രസിനും ബി.ജെ.പിക്കുമെതിരെ ബദൽ സൃഷ്ടിക്കുമെന്ന ഇടത് നിലപാട് മതേതര വോട്ടുകൾ ഭിന്നിക്കാനും അതുവഴി ബി.ജെ.പിയുടെ വിജയം ഉറപ്പാക്കാനും മാത്രമേ സഹായിക്കൂ.
ശബരിമല വിഷയത്തിൽ ബി.ജെ.പിയെ ശക്തിപ്പെടുത്തി ഐക്യമുന്നണിയുടെ വോട്ടിൽ ഭിന്നിപ്പുണ്ടാക്കി തിരഞ്ഞെടുപ്പ് വിജയം നേടാനാണ് സി.പി.എമ്മിന്റെ ശ്രമം. ശബരിമല പ്രശ്നത്തിന്റെ പേരിൽ ജാതിരാഷ്ട്രീയമാണ് കളിക്കുന്നത്. നവോത്ഥാനകാലത്ത് ജാതിചിന്തയിൽ നിന്ന് സമൂഹം മോചനം നേടിയെങ്കിൽ ഇപ്പോൾ അത് പുനഃസൃഷ്ടിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. അവർണ, സവർണ ഭേദം അറിയാത്ത തലമുറയ്ക്ക് മുന്നിലാണ് അത് പറഞ്ഞിളക്കാൻ ശ്രമിക്കുന്നത്. ഇതിന് സി.പി.എം വലിയ വില കൊടുക്കേണ്ടിവരും.
മൂന്ന് ദിവസത്തെ സംസ്ഥാന സമ്മേളനം ഇന്നലെ പുതിയ ഭാരവാഹി തിരഞ്ഞെടുപ്പോടെ സമാപിച്ചു. രാഷ്ട്രീയ പ്രമേയവും സംഘടനാ റിപ്പോർട്ടും യോഗം അംഗീകരിച്ചു. ബ്രാഞ്ച് തലം മുതൽ ചിട്ടയായി നടത്തിയ സംസ്ഥാന സമ്മേളനം വൻ വിജയമായിരുന്നെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.