തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പിക്ക് വെള്ളവും വളവും നൽകുകയാണ് എ.കെ. ആന്റണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ശബരിമലയിലെ സർക്കാരിന്റെ പ്രവർത്തനങ്ങളെ ഹൈക്കോടതി അംഗീകരിച്ചതാണ്. എന്നിട്ടും സംഘർഷം വിളിച്ചുവരുത്തിയത് മുഖ്യമന്ത്രിയും ഡി.ജി.പിയുമാണെന്ന ആന്റണിയുടെ പ്രസ്താവന ദുരുപദിഷ്ടമാണ്. ബി.ജെ.പിക്ക് വളരാൻ സൗകര്യമൊരുക്കുന്നതിനൊപ്പം സർക്കാരിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുള്ള തന്ത്രവുമാണത്.
യഥാർത്ഥ ഭക്തരെ സംരക്ഷിച്ചും ദർശന സൗകര്യമൊരുക്കിയും സർക്കാർ നിർവഹിച്ച ദൗത്യം പൊതുസമൂഹവും അംഗീകരിച്ചിട്ടുണ്ട്. ഭക്തരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള ചുമതല പൊലീസിനാണെന്ന് ഓർമിപ്പിച്ച കോടതി, ശബരിമലയെ കലാപഭൂമിയാക്കാൻ ആര് ശ്രമിച്ചാലും നിയമപരമായ നടപടി സ്വീകരിക്കാൻ പൊലീസിന് അധികാരമുണ്ടെന്നും വ്യക്തമാക്കി. നിരോധനാജ്ഞ ഭക്തർക്കെതിരല്ലെന്നും അക്രമകാരികളെ നേരിടാനാണെന്നും കോടതി പറഞ്ഞു.
ദർശനത്തിനെത്തുന്നവർക്ക് എല്ലാ സൗകര്യവും സർക്കാർ ഒരുക്കുന്നുണ്ട്. ഇത് കാരണം തീർത്ഥാടകരുടെ ഒഴുക്കു വർദ്ധിച്ചു. അവിടെ സംഘർഷമുണ്ടാക്കാൻ ശ്രമം നടത്തിയതും നേതൃത്വം കൊടുത്തതും സംഘപരിവാർ ശക്തികളാണ്. അത് എല്ലാവർക്കുമറിയാം. ആന്റണിയുടെ പാർട്ടിയും അണികളും ഈ കലാപകാരികൾക്ക് ഒത്താശ ചെയ്ത് പ്രവർത്തിച്ചു. പകൽ കോൺഗ്രസും രാത്രി ബി.ജെ.പിയുമായി മാറുന്ന കോൺഗ്രസുകാരുടെ പ്രതിരൂപമായി മാറുകയാണ് എ.കെ. ആന്റണി. കോൺഗ്രസുകാരിൽ പലരും ബി.ജെ.പിയിലേക്ക് ചേക്കേറുന്നത് ആന്റണി അറിഞ്ഞിട്ടില്ലേ?. -കലാപകാരികളെ തുറന്നുകാട്ടുന്നതിനു പകരം സി.പി.എമ്മിനെ പഴിചാരുന്നത് കാപട്യമാണ്.