ree-pering

കിളിമാനൂർ: നെൽകൃഷിയിൽ നാടിന് ഒരു പാഠപുസ്തകമാവുകയാണ് പള്ളിക്കൽ സ്വദേശിനി റായിഫടീച്ചർ. റായിഫ ടീച്ചറുടെ ഒന്നരയേക്കർ കരപ്രദേശത്ത് നട്ട നെൽവിത്തുകൾക്ക് ഇക്കുറിയും നൂറുമേനി വിളവ്. ഇവരെപ്പോലുള്ള കർഷകരിലൂടെ നെൽകൃഷിയിലെ നഷ്ട പ്രതാപം വിണ്ടെടുക്കുകയാണ് പള്ളിക്കൽ പഞ്ചായത്ത്.

കാലങ്ങളായി നെൽകൃഷി നടത്തിവന്ന റായിഫടീച്ചറിനും കുടുംബത്തിനും നഷ്ടത്തിന്റെ പേരിൽ മുമ്പ് കൃഷി ഉപേക്ഷിക്കേണ്ടി വന്നിരുന്നു. എന്നാൽ പഞ്ചായത്തിന്റെയും പള്ളിക്കൽ കൃഷിഭവന്റെയും പിന്തുണയിൽ കരനെൽകൃഷിയിലേക്ക് തിരിഞ്ഞ ഈ കുടുംബത്തിന് കഴിഞ്ഞ വർഷത്തെപേലെ ഇക്കുറിയും നൂറുമേനി വിളവ് ലഭ്യമായി. ഏത് പ്രതികൂല കാലവസ്ഥയിലും കൃഷിചെയ്യാനുതകുന്ന 'ഉമ' നെൽവിത്താണ് കൃഷിഭവൻ റായിഫയ്ക്ക് നൽകിയത്. കൃഷിയുടെ ഓരോഘട്ടത്തിലും പഞ്ചായത്തും കൃഷി ഭവനും പിന്തുണയേകി. രാസവളപ്രയോഗം കുറച്ച് ജൈവവളങ്ങൾക്ക് പ്രാമുഖ്യം നൽകിയ കൃഷിയുടെ വിളവെടുപ്പിനോടനുബന്ധിച്ച് കൊയ്ത്തുത്സവവും സംഘടിപ്പിച്ചു. കൊയ്ത്തുത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ് ഉദ്ഘാടനം ചെയ്തു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി, വികസന സ്ഥിരംസമിതി അദ്ധ്യക്ഷ ബേബിസുധ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഹസീന, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ നാസർഖാൻ, എസ്. പുഷ്പലത, പഞ്ചായത്തംഗങ്ങളായ സുധിരാജ്, നിസാമുദ്ദീൻ, പള്ളിക്കൽ നസീർ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എം.എ റഹിം, കൃഷി ഓഫീസർ സ്‌മിത എന്നിവർ പങ്കെടുത്തു.