തിരുവനന്തപുരം : അന്തരിച്ച മഞ്ചേശ്വരം എം.എൽ.എ പി.ബി. അബ്ദുൾ റസാഖിന് ആദരാഞ്ജലി അർപ്പിച്ച് നിയമസഭയുടെ ആദ്യ ദിവസത്തെ സമ്മേളനം പിരിഞ്ഞു.
ഭാഷാ ന്യൂനപക്ഷങ്ങൾക്കായി നിലകൊണ്ട അബ്ദുൾ റസാഖ് പതിന്നാലാം കേരള നിയമസഭയിൽ കന്നഡ ഭാഷയിലാണ് സത്യപ്രതിജ്ഞ ചെയ്‌തതെന്ന് ചരമോപചാരം അർപ്പിച്ച സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അനുസ്മരിച്ചു. വിഭ്യാഭ്യാസരംഗത്തെ റസാഖിന്റെ സംഭാവനകളും വിലമതിക്കാനാവാത്തതാണെന്നും സ്പീക്കർ പറഞ്ഞു.
എപ്പോഴും ഏത് സാധാരണക്കാരനും സമീപിക്കാവുന്ന വ്യക്തിയായിരുന്നു അബ്ദുൾ റസാഖെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങൾക്കായി പ്രവർത്തിക്കുന്നതിൽ ആഹ്ലാദം കണ്ടെത്തിയ നേതാവായിരുന്നു അബ്ദുൾ റസാഖെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർ.സി.സിയിൽ ചികിത്സയ്ക്കെത്തുന്ന മലബാറിൽ നിന്നുള്ളവർക്ക്, പ്രത്യേകിച്ച് കാസർകോട്ടുകാർക്ക് റസാഖ് വലിയ ആശ്രയമായിരുന്നെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വർഗീയതയ്‌ക്കെതിരായ വിജയമായതുകൊണ്ട് അബ്ദുൾ റസാഖിന്റെ വിജയം വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നുവെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. തങ്ങളുടെ പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടമാണ് റസാഖിന്റെ വിയോഗമെന്ന് ഡോ. എം.കെ. മുനീർ അഭിപ്രായപ്പെട്ടു.
മതേതരത്വത്തിന്റെ മുഖമായിരുന്നു അബ്ദുൾ റസാഖ് എന്ന് കെ.എം. മാണി ചൂണ്ടിക്കാട്ടി. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും സംഘർഷമുണ്ടാക്കാതെ പ്രവർത്തിക്കാനായെന്ന് ഒ. രാജഗോപാൽ അഭിപ്രായപ്പെട്ടു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കക്ഷിനേതാക്കളായ സി.കെ. നാണു, അനൂപ് ജേക്കബ്, കെ.ബി. ഗണേശ് കുമാർ, എൻ. വിജയൻപിള്ള, പി.സി. ജോർജ് എന്നിവരും സംസാരിച്ചു. അബ്ദുൾ റസാഖിനോടുള്ള ആദരസൂചകമായി ഒരുനിമിഷം എഴുന്നേറ്റ് നിന്ന് മൗനം പാലിച്ചശേഷം സഭ ഇന്നലത്തേക്ക് പിരിഞ്ഞു.