തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിന്ന് പ്രതിപക്ഷം ഓടിയൊളിക്കാൻ ശ്രമിക്കുകയാണെന്നും നിയമസഭയിൽ വിഷയദാരിദ്ര്യം കാരണം വലയുകയാണെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അകപ്പെട്ട അപമാനകരമായ അവസ്ഥയിൽ നിന്ന് രക്ഷപ്പെടാനാകാതെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ കൈകാലിട്ടടിക്കുന്ന സ്ഥിതിയാണ്. ശബരിമല വിഷയത്തിൽ അടിയന്തര പ്രമേയം വരികയാണെങ്കിൽ നൽകാനുള്ള മറുപടി താൻ തയ്യാറാക്കി വച്ചിരുന്നു. എന്നാൽ ശബരിമലയേ ചർച്ച ചെയ്യേണ്ടെന്ന നിലപാടാണ് പ്രതിപക്ഷത്തിന്. ചോദ്യോത്തരവേളയിൽ ശബരിമലയുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിക്കാൻ അവസരമുണ്ടായിരുന്നു. എന്നാൽ, ചോദ്യോത്തരവേള നിറുത്തലാക്കി ചർച്ച വേണമെന്ന് ആവശ്യപ്പെട്ടതിലൂടെ സ്വയം അവസരം കളഞ്ഞുകുളിച്ചു.
വർഗീയതയുടെ കാര്യത്തിൽ ബി.ജെ.പിയെ കടത്തിവെട്ടാൻ ഏതറ്റം വരെയും പോകുമെന്ന് ചെന്നിത്തല തെളിയിച്ചു. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ സ്വത്വം നഷ്ടപ്പെടുത്തി. സഭ നന്നായി നടക്കരുതെന്ന് ആഗ്രഹമുള്ളതിനാലാണ് ചില കുഞ്ഞാടുകളെ നടുത്തളത്തിൽ ഇറക്കി ബഹളം വച്ചത്.
ശബരിമല വിഷയത്തിൽ സർക്കാരിന് വീഴ്ചയുണ്ടായെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ല. കോടതി നിയോഗിച്ച നിരീക്ഷക സമിതിയെ സ്വാഗതം ചെയ്യുന്നു. നിരോധനാജ്ഞ തുടരണമെന്ന ഒരാഗ്രഹവും സർക്കാരിനില്ല. അക്രമികളെ ചെറുക്കാനുള്ള മുൻകരുതൽ മാത്രമാണത്. ശബരിമലയിൽ ഇനി കോൺക്രീറ്റ് നിർമാണങ്ങളും വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. മാസ്‌റ്റർ പ്ളാൻ അനുസരിച്ചേ നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കൂ. മുമ്പുണ്ടായ കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് ആര് എങ്ങനെ അനുമതി നൽകിയെന്നും പരിശോധിക്കണം. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ അദ്ദേഹത്തിന്റെ പദവി മനസിലാക്കി പ്രവർത്തിക്കണമെന്നും കടകംപള്ളി പറഞ്ഞു.