തിരുവനന്തപുരം: പിറവം സെന്റ് മേരീസ് പള്ളിക്കേസിൽ ഹൈക്കോടതി ചോദ്യങ്ങളുന്നയിച്ചതിനെ വിമർശനമായി കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശബരിമല വിധി നടപ്പാക്കാൻ ശ്രമിക്കുന്ന സർക്കാർ പിറവം പള്ളിക്കേസിലെ സുപ്രീംകോടതി വിധി നടപ്പാക്കാൻ തയ്യാറാകുന്നില്ലെന്ന് കാണിച്ചുള്ള ഹർജി 16ന് ഹൈക്കോടതി തന്നെ തള്ളിയിട്ടുണ്ട്. അതും ശബരിമല കേസും വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പള്ളിക്കേസിൽ സംസ്ഥാന സർക്കാർ കക്ഷിയല്ല.
കാര്യങ്ങൾ വിശദമായി മനസിലാക്കാനാണ് ജഡ്ജിമാർ ചോദ്യം ചോദിക്കുന്നത്. അത് കോടതി നിലപാടാണെന്ന് പറയാനാവില്ല. പിന്നീട് വരുന്ന കോടതി ഉത്തരവിൽ അതുണ്ടാകില്ല. മാദ്ധ്യമങ്ങളും ഇക്കാര്യം മനസിലാക്കണം. കോടതിയുടെ ചോദ്യങ്ങൾക്ക് അഡ്വക്കേറ്റ് ജനറൽ മറുപടി നല്കിയിട്ടുണ്ട്. കോടതി ഉത്തരവ് പുറത്തുവന്നിട്ടുമില്ല.
പിറവം കേസിൽ കോടതിയലക്ഷ്യ നടപടി നിലനിൽക്കില്ലെന്ന് സുപ്രീംകോടതി 19ന് വ്യക്തമാക്കിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയെ എതിർ കക്ഷിയാക്കി ഓർത്തഡോക്‌സ് സഭയാണ് കോടതിയെ സമീപിച്ചിരുന്നത്. കോടതിവിധി നടപ്പാക്കുന്നില്ലെന്ന് കാണിച്ച് എം.കെ. ജോർജും കൂട്ടരും നൽകിയ ഹർജി സമവായ ചർച്ച നടക്കുന്നതിന്റെ അടിസ്ഥാനത്തിൽ 2019 മാർച്ചിലേക്ക് മാറ്റി. സമവായ ചർച്ചകൾ സുപ്രീംകോടതി അംഗീകരിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.