ചേർത്തല: മെറ്റൽ വിരിച്ചിട്ട് തുടർ ജോലികൾ നടത്താത്തിനാൽ വയലാർ പഞ്ചായത്ത് നാലാം വാർഡിലെ പുതുമന -പള്ളിക്കുളങ്ങര റോഡിൽ കാൽനടയാത്ര പോലും ദുരിതമായി. .ഒന്നര കിലോമീറ്റർ മാത്രം ദൂരമുള്ള റോഡിന്റെ ഒരു കിലോമീറ്റർ ഭാഗത്താണ് പുനർ നിർമ്മാണത്തിന്റെ ഭാഗമായി മാസങ്ങൾക്ക് മുമ്പ് മെറ്റൽ വിരിച്ചത്.എന്നാൽ ഇതിനുശേഷം ഒരു ജോലിയും റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്നില്ല. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവാണ്.
റോഡിന്റെ ഒരു കിലോമീറ്റർ ഭാഗം മെറ്റൽ വിരിച്ച നിലയിലും തുടർന്നുള്ള അര കിലോമീറ്റർ ഭാഗം കുണ്ടും കുഴിയും നിറഞ്ഞ നിലയിലുമാണ്.വയലാർ പഞ്ചായത്ത് ഓഫീസിന് സമീപത്ത് അവസാനിക്കുന്ന റോഡ് നാഗം കുളങ്ങര കവലയിൽ നിന്ന് എട്ടുപുരയ്ക്കലേയ്ക്കുള്ള റോഡിന്റെ ബൈ റോഡാണ്.വിദ്യാർത്ഥികളുൾപ്പെടെ നൂറുകണക്കിന് പേർ ദിവസേന ഇതുവഴി യാത്ര ചെയ്യുന്നു. റോഡിന്റെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് ബി.ഡി.ജെ.എസ് വയലാർ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ റോഡ് ഉപരോധവും പഞ്ചായത്തിലേയക്ക് മാർച്ചും നടത്തുമെന്ന് ബി.ഡി.ജെ.എസ്.വയലാർ പഞ്ചായത്ത് പ്രസിഡന്റ വിനോദ് കോയിക്കൽ പറഞ്ഞു.