ന്യൂഡൽഹി: ലോക്‌സഭയിൽ റാഫേൽ ചർച്ചയ്‌ക്കു ശേഷം രണ്ടുമണിക്കൂർ പ്രസംഗിച്ച പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ താൻ ഉന്നയിച്ച രണ്ട് ലളിതമായ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകിയില്ലെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ട്വിറ്ററിൽ ആരോപിച്ചു.
എല്ലാ ഇന്ത്യക്കാരും ഇക്കാര്യം പ്രധാനമന്ത്രിയോടും മന്ത്രിമാരോടും ചോദിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. രാഹുൽ ചോദ്യം ചോദിക്കുമ്പോൾ പ്രതിരോധ മന്ത്രി മൗനം പാലിക്കുന്നതിന്റെയും വെള്ളം കുടിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും പോസ്‌റ്റ് ചെയ്‌തിരുന്നു.
അനിൽ അംബാനിക്ക് ഒാഫ്‌സെറ്റ് കരാർ എങ്ങനെ ലഭിച്ചെന്നും എച്ച്.എ.എല്ലിനെ ഒഴിവാക്കാനുള്ള തീരുമാനം ആരെടുത്തെന്നും ലോക്‌സഭയിൽ രാഹുൽ ചോദിച്ചിരുന്നു.
പെട്ടെന്ന് ഇടപാട് നടത്താനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ പ്രതിരോധമന്ത്രാലയം, വ്യോമസേന ഉദ്യോഗസ്ഥർ ആരെങ്കിലും എതിർത്തോ എന്നായിരുന്നു രണ്ടാം ചോദ്യം.
30,000 കോടി രൂപയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഒാഫ്സെറ്റ് കരാറും ഒരു ലക്ഷം കോടി രൂപയുടെ ആജീവനാന്ത അവസരങ്ങളും ലഭിച്ചെന്ന് വെളിപ്പെടുത്തിയ അനിൽ അംബാനിയുടെ പേര് പ്രതിരോധമന്ത്രി പരാമർശിച്ചില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.