ന്യൂഡൽഹി:തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ പൊതുവിഭാഗത്തിന് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. മൂന്ന് ആഴ്ചയ്ക്കകം മറുപടി നൽകാനാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് , ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്. അതേസമയം സാമ്പത്തിക സംവരണം സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചു.
സാമ്പത്തിക സംവരണം ചോദ്യം ചെയ്ത് സന്നദ്ധ സംഘടനായ യൂത്ത് ഫോർ ഇക്വാളിറ്റിയാണ് കോടതിയെ സമീപിച്ചത്. സാമ്പത്തിക പിന്നാക്കാവസ്ഥ സംവരണത്തിനുള്ള ഏകമാനദണ്ഡം ആക്കാനാകില്ലെന്നും സംവരണം 50 ശതമാനത്തിൽ കൂടരുതെന്നും ഇന്ദിരാ സാഹ്‌നി കേസിൽ സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ച് പുരപ്പെടുവിച്ച വിധിയും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളിൽ പ്രധാനമാണ് സമത്വത്തിനുള്ള അവകാശം. ഇതിന്റെ ഭാഗമായാണ് സംവരണം 50ശതമാനത്തിൽ കൂടരുതെന്ന് ഭരണഘടന വ്യവസ്ഥ ചെയ്‌തത്. തുല്യരെ തുല്യരല്ലാത്തവരായി പരിഗണിക്കാതിരിക്കാൻ ഈ അവകാശം ഭരണഘടനയിൽ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. മുന്നാക്കക്കാരിലെ പാവപ്പെട്ടവരെ മാത്രം ഉൾപ്പെടുത്തി, ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങളിലുള്ള പാവപ്പെട്ടവരെ ഒഴിവാക്കുന്ന ബില്ല് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ തന്നെ ചോദ്യം ചെയ്യുന്നതാണ്. ഉയർന്ന വാർഷിക വരുമാന പരിധി എട്ട് ലക്ഷം ആക്കിയതിലൂടെ സംവരണ ആനുകൂല്യം പ്രമാണിമാർ പിടിച്ചെടുക്കുമെന്നും ഹർജിയിൽ ആരോപിക്കുന്നു.