കൊച്ചി : ജി.എസ്.ടി നിലവിൽ വന്നെന്ന കാരണത്താൽ പഴയ കേരള വാറ്റ് നികുതി കുടിശികയും പിഴയും അടയ്ക്കുന്നതിൽ നിന്ന് വ്യാപാരികൾക്ക് ഒഴിവാകാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

വാറ്റ് നികുതി കുടിശികയും പിഴയും ഇൗടാക്കാൻ സർക്കാരിന് അധികാരം നൽകുന്ന കേരള ജി.എസ്.ടി (ചരക്ക് സേവന നികുതി) നിയമത്തിലെ 173,174 വകുപ്പുകൾ ഭരണഘടനാ വിരുദ്ധമല്ലെന്നും സിംഗിൾബെഞ്ചിന്റെ വിധിയിൽ പറയുന്നു.

സർക്കാരിന്റെ നോട്ടീസിനെ ചോദ്യം ചെയ്ത് 3280 ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ഇവയിൽ തീർപ്പു കല്പിച്ചതോടെ 2000 കോടി രൂപയുടെ കുടിശികയും പിഴയും ഇൗടാക്കാൻ സർക്കാരിന് തുടർ നടപടികൾ സ്വീകരിക്കാം.

101 -ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ജി.എസ്.ടി നിലവിൽ വന്നത്. ഏതെങ്കിലും സംസ്ഥാനത്തെ നികുതി നിയമം ജി.എസ്.ടി നിയമത്തിലെ വ്യവസ്ഥകളുമായി ഒത്തു പോകുന്നില്ലെങ്കിൽ ഒരു വർഷത്തിനകം തീർപ്പ് ഉണ്ടാക്കണമെന്ന് വ്യക്തമാക്കിയിരുന്നു. ഇൗ സമയപരിധി അവസാനിച്ചതിനാൽ പഴയ വാറ്റ് നികുതി നിയമപ്രകാരം നടപടി അസാധുവാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.

പഴയ നികുതി നിയമപ്രകാരമുള്ള കുടിശികയും പിഴയും ഇൗടാക്കാൻ കഴിയുന്ന തരത്തിൽ ജി.എസ്.ടി നിയമത്തിൽ വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ഇക്കാര്യത്തിൽ വ്യാപാരികൾക്ക് ഒഴിവാകാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

വാറ്റ് നികുതി കുടിശികയും പിഴയും അടയ്ക്കണമെന്ന നിർദേശം നിലനിൽക്കുമോയെന്ന ഭരണഘടനാ ചോദ്യമാണ് പരിഗണിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട മറ്റു തർക്കങ്ങൾക്ക് ഉചിതമായ ബദൽ ഫോറങ്ങളെ ഹർജിക്കാർക്ക് സമീപിക്കാമെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

2011 - 2012 വർഷം മുതലുള്ള കുടിശികയും പിഴയും ഇൗടാക്കാൻ ഹർജിക്കാരല്ലാത്ത സ്ഥാപനങ്ങൾക്കെതിരെയും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. അത്രയും വർഷം കണക്കിലെടുത്താൽ 15,000 കോടി രൂപയുടെ നടപടിക്കാണ് ഹൈക്കോടതി പച്ചക്കൊടി കാട്ടിയതെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു.