കോലഞ്ചേരി: അച്ഛനുമായി പിണങ്ങി വീടു വിട്ടിറങ്ങിയ പത്താം ക്ളാസുകാരൻ പൊലീസിനേയും, നാട്ടുകാരെയും, ബന്ധുക്കളേയും രണ്ടര ദിവസം വട്ടം കറക്കി. നാട്ടുകാരും പൊലീസും ബന്ധുക്കളും നെട്ടോട്ടമോടുമ്പോൾ അകന്ന ബന്ധു വീട്ടിൽ സസുഖം കഴിയുകയായിരുന്നു കുട്ടി.
കഴിഞ്ഞ ദിവസം രാത്രിയാണ് അച്ഛനുമായി വഴക്കിട്ട് വീടു വിട്ടിറങ്ങുന്നത്. അത്യാവശ്യം പണവും വീട്ടിൽ നിന്നും അടിച്ചു മാറ്റി. രാത്രി പോകുന്ന വഴിക്കു തന്നെ അടുത്ത കൂട്ടുകാരന് താൻ വീടു വിട്ട് പോവുകയാണെന്നും യാത്ര സസുഖമാണെന്നും പറഞ്ഞ് വോയിസ് മെസേജ് അയച്ചു. ഒടുവിൽ നാട്ടുകാർ മുഴുവൻ തന്നെ വിളിക്കുകയാണെന്ന് യാത്ര എവിടെ ചെന്ന് അവസാനിക്കുമെന്നറിയില്ലെന്നും ജീവനുണ്ടെങ്കിൽ കാണാമെന്നും പറഞ്ഞ് മെസേജയച്ച് ഫോൺ സ്വിച്ച് ഓഫ് ചെയ്തു.
ഫോൺ സ്വിച്ച് ഓഫാകുന്ന ടവർ ലൊക്കേഷനാണ് പൊലീസിനു ലഭിച്ചത് അത് കേന്ദ്രീകരിച്ച് അന്വേഷിക്കാനായിരുന്നു പൊലീസ് തീരുമാനിച്ചത്. അവിടുത്തെ നാട്ടുകാരേയും, ബന്ധുക്കളേയും കൂട്ടി സ്ഥലത്തെത്തുമ്പോൾ അവിടമാകെ നിരവധി ഫ്ളാറ്റുകൾ പണി പൂർത്തിയാകാതെ കിടപ്പുണ്ടെന്നും ആൾ താമസമില്ലാതെ പൂട്ടിയിട്ടിരിക്കുന്ന നിരവധി വീടുകൾ ഉണ്ടെന്നും കൂടാതെ സമീപത്ത് ഒരു വലിയ മലയുണ്ടെന്നും അറിയുന്നത്. പൊലീസ് സംഘം അടഞ്ഞ വീടുകൾ തേടി അന്വേഷണമാരംഭിച്ചു പകൽ മുഴുവൻ കറങ്ങിയിട്ടും വീടുകളുടെ എണ്ണം തീർന്നില്ല. ഒരു സംഘം സമീപത്തെ മല മുഴുവൻ അരിച്ചു പെറുക്കി . മറ്റൊരു സംഘം പണി തീരാത്ത ഫ്ളാറ്റുകളിലായി അന്വേഷണം. ഫ്ളാറ്റു കയറിയിറങ്ങി പൊലീസ് ഫ്ളാറ്റയതല്ലാതെ ഒരു പ്രയോജനവും കിട്ടിയില്ല. രണ്ടാം ദിവസം സി.ഐ ഉൾപ്പടെയുള്ള സംഘം സെർച്ചു ലൈറ്റുമായി മലകയറി. നിരാശയായിരുന്നു ഫലം . ഈ സമയമത്രയും കാണാതായ കുട്ടി ടവർ ലൊക്കേഷനും കഴിഞ്ഞ് കിലോ മീറ്ററുകൾക്കപ്പുറമുള്ള അകന്ന ബന്ധു വീട്ടിലുണ്ടായിരുന്നു. കുട്ടി ഇടയ്ക്ക് വരാറുള്ളതു കൊണ്ട് വീട്ടുകാരും കാര്യമാക്കിയില്ല. വിവരമറിഞ്ഞ ഉടൻ
കുട്ടിയെ സ്റ്റേഷനിലെത്തിച്ച് പൊലീസിന്റെ രണ്ടര ദിവസത്തെ പെടാപ്പാട് അവസാനിപ്പിച്ചു. കാണാതായതിന് കേസെടുത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയച്ചു.