digital
കേരള മാനേജ്‌മെന്റ് അസോസിയേഷൻ കൊച്ചിയിൽ സംഘടിപ്പിച്ച കേരള ഡിജിറ്റൽ ഉച്ചകോടി 2019 ന്റെ ഉദ്ഘാടനം കെ.എസ്‌.ഐ.ഡി.സി ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് നിർവഹിക്കുന്നു. സി.എസ്. കർത്താ, ദിനേശ് പി. തമ്പി, വിശാൽ എ. കൻവതി, വി. ജോർജ് ആന്റണി എന്നിവർ സമീപം.

കൊച്ചി: രാജ്യത്ത് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വ്യാപനത്തിന് ശക്തമായ നയ ഇടപെടൽ വേണമെന്ന് സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെ.എം.എ) കേരള ഡിജിറ്റൽ ഉച്ചകോടി 2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏതാനും വർഷങ്ങൾക്കിടെ രാജ്യം ടെലികമ്മ്യൂണിക്കേഷൻ രംഗത്തും ഡിജിറ്റൽ ടെക്‌നോളജി മേഖലയിലും അഭൂതപൂർവമായ നേട്ടവും പുരോഗതിയും കൈവരിച്ചു. ഇന്റർനെറ്റ് വ്യാപകമായി. ഇ ഗവേണൻസ്, ഇ കൊമേഴ്‌സ്, ഇ പേയ്‌മെന്റ് തുടങ്ങിയവ വിപുലമായി. ഭരണരംഗത്ത് സുതാര്യത വർദ്ധിച്ചു. വേഗതയേറി. അഴിമതി കുറഞ്ഞു. രാജ്യത്തിന്റെ മുഖച്ഛായയും മാറിത്തുടങ്ങി.
ഡിജിറ്റൽ സാങ്കേതികവിദ്യ വ്യാപകമാകുന്നതിൽ ഇനിയും ഒട്ടേറെ മുന്നോട്ടുപോകാനുണ്ട്. ജനങ്ങളെ കൂടുതൽ ബോധവത്കരിക്കണം. നഗരങ്ങളിൽ ഇന്റർനെറ്റ് മിക്കയിടത്തും ലഭ്യമാണെങ്കിലും ഗ്രാമീണമേഖലയിൽ ആറുശതമാനമേയുള്ളു. കർഷകർക്കും കച്ചവടക്കാർക്കും വിദ്യാർത്ഥികൾക്കുമൊക്കെ ഡിജിറ്റൽ സാങ്കേതിക വിദ്യ എത്രത്തോളം സഹായകമായി എന്നതു പരിശോധിക്കണം. ഡിജിറ്റൽ ഇന്ത്യയുടെ പ്രയോജനം പാവപ്പെട്ടവരടക്കം എല്ലാവർക്കും താങ്ങാവുന്ന നിരക്കിൽ ലഭ്യമാകണം. ഫലപ്രദമായ നയരൂപീകരണത്തിലും അതിന്റെ നടപ്പാക്കലിലും യുവ ടെക്‌നോക്രാറ്റുകൾ പങ്കാളിത്തം വഹിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് വിശാൽ എ. കൻവതി മുഖ്യപ്രഭാഷണം നടത്തി. കെ.എം.എ പ്രസിഡന്റ് ദിനേശ് പി. തമ്പി അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് കമ്മിറ്റിഅംഗം സി.എസ്. കർത്ത സ്വാഗതവും സെക്രട്ടറി വി. ജോർജ് ആന്റണി നന്ദിയും പറഞ്ഞു.